Even the life that you have is borrowed, Coz you r not promised tomorrow..

Friday, May 7, 2010

ഇങ്ങനെയും ഒരു ഷോപ്പിംഗ്‌ !

"ഒന്നെഴുന്നെല്‍ക്കുന്നുണ്ടോ , അവര് വന്നു! " ഭാര്യയുടെ രൌദ്ര ഭാവം കണ്ണ് തുറന്നപ്പോള്‍ തന്നെ കണ്ടു.
"കാലിഫോര്നിയയിലേക്ക് പ്ലെയിന്‍ കയറാന് പോയതാണല്ലോ ഞാന്‍ , നീ എങ്ങനെ ഇവിടെ വന്നു? " ബോധം ശരിക്കങ്ങോട്ട് വന്നില്ല..
"കാലിഫോര്‍ണിയ, മണ്ണാങ്കട്ട! , അവര് കലാശിപാളയത്ത് വന്നു നില്‍പ്പുണ്ട് , പോയി വിളിച്ചോണ്ട് വാ ! ഓരോ സ്വപ്നവും കണ്ടു പോത്ത് പോലെ കിടന്നുറങ്ങികോളും" - നല്ല ചൂടിലാ, പാവം ഞാന്‍ - പെട്ടന്ന് ബോധമൊക്കെ വന്നു.

"oh എന്റെ ഗ്രേറ്റ്‌ father-in-law എത്തിയോ?"
"എത്തുന്നതിനു മുന്നേ വിളിക്കാന്‍ പറഞ്ഞതാണല്ലോ.. " ഞാന്‍ പാതി ചോദ്യ ഭാവത്തില്‍ ഒരു കൈ നോക്കി
"എന്നെ കൊണ്ടൊന്നും പറയിക്കരുത്‌ - അര മണിക്കൂറായി വിളിക്കുന്നു, അതെങ്ങനാ അന്നേരം പ്ലെയിനേല്‍ അല്ലായിരുന്നോ!" ഹോ , അത് ചീറ്റി.
ഞാന്‍ പതുക്കെ കട്ടിലെന്നെഴുന്നേറ്റു - ജീന്‍സും ഷര്‍ട്ടും അന്വേഷിച്ചു എന്റെ കണ്ണുകള്‍ ഒരു സര്‍വേ നടത്തി.
" ആ പുതപ്പു മടക്കി ഇടാന്‍ ഇനി വേറെ വല്ലവരും വരുമോ? ഞാന്‍ ഇവിടുത്തെ വെലക്കാരിയോന്നുമല്ല!" ദൈവമേ ഇവള് രണ്ടും കല്പിച്ചാ!
"ഞാന്‍ എപ്പോളെ പുതപ്പു മടക്കി വെച്ച്!" ആരോഗ്യം നമ്മള്‍ നോക്കെണമല്ലോ!


രാവിലെ ഭര്‍ത്താവിനെ ഉറക്കത്തില്‍നിന്നും വിളിച്ചുണര്‍ത്തി കട്ടന്‍‍ ചായക്ക്‌ പകരം കട്ട തെറി തരുന്നത് ശരിയല്ല എന്നൊക്കെ പറയണമെന്നുണ്ടെങ്കിലും ഒന്നും മിണ്ടിയില്ല - ഏയ് പേടി ഉണ്ടായിട്ടൊന്നുമല്ല, വെറുതെ എന്തിനാ പട്ടിണി കിടക്കുന്നെ എന്ന് വിചാരിച്ചിട്ട!

അങ്ങനെ ആദ്യം തടഞ്ഞ ഒരു ജീന്‍സും ഷര്‍ട്ടും ഒക്കെ ഇട്ടു ഞാന്‍ പോകാന്‍‍ ഇറങ്ങി .
"മുഖം എങ്കിലും ഒന്ന് വെള്ളം നനചേച്ചു പോ - ഉപയോഗിക്കാണ്ടിരുന്ന ആ ബ്രഷെടുത്ത് ഞാന്‍ കളഞ്ഞു!" അവള്‍ വീണ്ടും കുത്തി!

ഞാന്‍ ഒന്നും പറയാന്‍ നിന്നില്ല.. ബൈക്ക് എടുത്തു father-in-law യെ കൂട്ടാന്‍ പുറപ്പെട്ടു.


കലാശിപാളയത്തെ എല്ലാ ട്രാവെല്‍സിന്റെ മുന്നിലും ഞാന്‍ പ്രതീക്ഷയോടു വണ്ടി നിര്‍ത്തി- എങ്ങും കണ്ടില്ല ..

ഇനി താമസിച്ചത് കൊണ്ട് വെല്ല കടുംകയ്യും കാണിച്ചോ? - ഓട്ടോകാര് ചോദിച്ച കാശുകൊടുത്തു അതില്‍ കയറിയോ എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്..

കുറച്ചു നേരം നടന്നു കഴിഞ്ഞപ്പോള്‍ ഒരു സൈഡില്‍ പത്രം വായിച്ചു നില്‍ക്കുന്ന അമ്മായിഅപ്പനെ കിട്ടി ..

ഞാന്‍ മുന്നില്‍ ചെന്ന് ഹെല്‍മെറ്റ്‌ ഊരി- ആളൊന്നു ഞെട്ടിയോ?!

ഇവന് തന്നെ ആണോ എന്റെ മകളെ കെട്ടിച്ചു കൊടുത്തത്? എന്ന് ആലോചിക്കാന്‍ ഉള്ള സമയം കൊടുക്കാതെ ഞാന്‍ ഹെഡ് ചെയ്തു -

യാത്രയൊക്കെ സുഘമായിരുന്നല്ലോ? "അതെ"

"നീ എന്താ ഇങ്ങനെ താടിയും മുടിയുമൊക്കെ വളര്‍ത്തി? " - "ഓ ഒന്നുമില്ല.. വെറുതെ ഒന്ന് 'ബുജി' ആകാന്‍ ശ്രമിച്ചതാ!"
ചോദ്യോത്തര പംക്തി ഇനിയും നീണ്ടാല്‍ എന്റെ പല കാര്യങ്ങളും ചോദ്യം ചെയ്യപ്പെടും എന്നുള്ളത് കൊണ്ട് ഞാന്‍ റൂട്ട് മാറി.

ഇനി ആണ് പ്രധാന ഐറ്റം - 'ഓട്ടോ പിടിത്തം!' ..
നമ്മള്‍ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല - നിന്ന് കൊടുത്താല്‍ മതി , അവര് വന്നു പിടിച്ചോളും!
കുറെ പേര്‍ ചുറ്റും ഉണ്ട് - ആദ്യത്തെ ആളെ ഒന്ന് നോക്കി - പൈസയെ വേണ്ട ഫ്രീ ആയിട്ട് കൊണ്ട് വിടാം എന്നാ മുഖഭാവം !

"ഇന്ദിര നഗര്‍ ? " അയാളോട് ചോദിച്ചു
"200 സര്‍ " - ഉടനടി മറുപടി വന്നു !
അങ്ങനെ 'സര്‍ ' എന്നൊന്നും വിളിച്ചാല്‍ ഞാന്‍ വീഴില്ല മോനെ..

ഞാന്‍ തന്റെ ഓട്ടോയുടെ നമ്പര്‍ അല്ല ചോദിച്ചത് എന്ന് പറയേണം എന്നുണ്ടായിരുന്നു പക്ഷെ കന്നഡയില്‍ 'വീക്ക്‌' ആയതു കൊണ്ട് ചിലപ്പോള്‍ വീക്ക്‌ കിട്ടും!

പേശി പേശി 100 നു കച്ചവടമാക്കി .
അങ്ങനെ ബൈക്കിലും ഓട്ടോയിലും ആയി ഞങ്ങള്‍ വീട്ടില്‍ എത്തി. വീട്ടില്‍ എത്തിയപ്പോള്‍ പുട്ടും മുട്ട കറിയും ഒക്കെ റെഡി!
കുളിച്ചു ഫ്രഷ്‌ ആയി എല്ലാവരും ഭക്ഷണം ഒക്കെ കഴിച്ചു റസ്റ്റ്‌ എടുത്തു തുടങ്ങി .

ഇനിയുള്ള ഐറ്റം "ഷോപ്പിംഗ്‌" ആണ്.
"എടി , നിങ്ങള്‍ പോയിട്ട് വാ, ഞാന്‍ ഇവിടെ ഇരിക്കാം.. എല്ലാരും കൂടി പോകേണ്ട ആവശ്യം ഇല്ലല്ലോ . " ഞാന്‍ ഒരു ചെറിയ നമ്പരിട്ടു നോക്കി ..
"വേണ്ട , പോകണ്ട ഞാനും പോകുന്നില്ല.. അവര് തന്നെ പോയിട്ട് വരട്ടെ.. അല്ലെങ്കിലും എന്റെ വീട്ടീന്നാര് വന്നാലും പോയാലും ഇവിടെ ആര്‍ക്കുമൊന്നുമില്ലല്ലോ - ഞാന്‍ തന്നെ പോയി പറഞ്ഞേക്കാം വരുന്നില്ലാന്നു"- ശോ, അവള്‍ കുടുംബപരമായ സെന്റിമെന്റ്സിലേക്ക് പ്രശ്നം വളച്ചൊടിച്ചു.. ഇനി രക്ഷയില്ല..
"ശരി , നമുക്കെല്ലാവര്‍ക്കും കൂടി പോകാം. " ഞാന്‍ പറഞ്ഞു , അല്ല എന്നെ കൊണ്ടവള്‍ പറയിപ്പിച്ചു!

അങ്ങനെ വിശ്രമമൊക്കെ കഴിഞ്ഞു ഞങ്ങള്‍ എല്ലാവരും കൂടി ഷോപ്പിങ്ങിനു ഇറങ്ങി -
പോകുന്ന വഴി വെറുതെ എന്തെങ്ങിലും പറയണമല്ലോ എന്നോര്‍ത്ത് ഞാന്‍ വെറുതെ ചോദിച്ചു - "നമ്മള്‍ എന്താണ് മെയിന്‍ ആയിട്ട് വാങ്ങാന്‍ ഉദേശിക്കുന്നത് ?"
"ഉലക്കേടെ മൂട് !" ദൈവമെ ഇവളിപ്പോളും ചൂടിലാണോ?
"ഇന്നലെ കിടക്കുന്നതിനു മുന്നേ എല്ലാം കൃത്യമായി പറഞ്ഞതാ - എന്നിട്ടിപോ പിന്നെയും ചോദിക്കുനന്തു കണ്ടില്ലേ.. കുറച്ചെങ്കിലും ഉത്തരവാദിത്തം വേണം!" ദേ കിടക്കണ് എന്റെ മാനം താഴെ ...
"എന്റെ മകള് പറഞ്ഞ ആ സാധനം കുറച്ചെങ്ങിലും ഉണ്ടോടെ ?" എന്നാ ഭാവത്തില്‍ ഒരു നോട്ടം എന്റെ നേരെ വരുന്നത് ഞാന്‍ കണ്ടു..
"പിന്നെ.., അതൊക്കെ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ എവിടെ എത്തിയേനെ " എന്ന ഒരു ഭാവത്തില്‍ ഞാനും ഇരുന്നു !
ഇനിയിപ്പോള്‍ ഒന്നും പറയണ്ട ആവശ്യമില്ല..

ഓര്‍മയിലെ ഷോപ്പിംഗ്‌ ലിസ്റ്റുകളില്‍ പരതിയപ്പോള്‍ എല്ലാം വ്യക്തം - ഇന്നലെ അവള്‍ പറഞ്ഞതായിരുന്നു .. കര്‍ട്ടന്‍ ഫിറ്റിങ്ങ്സ് ആണ് മെയിന്‍.
ഒരു കര്‍ട്ടന്‍ ഇടാന്‍ ഇതിനുമാത്രം എന്ത് ഫിറ്റിങ്ങ്സ് എന്ന എന്റെ ചിന്തയെ തട്ടി തെറിപ്പിച്ചു കൊണ്ട് ഓട്ടോ ബ്രേക്കിട്ടു.

അങ്ങനെ ടിപ്പസാന്ദ്ര മെയിന്‍ റോഡില്‍ വണ്ടി ഇറങ്ങി. റോഡിനു രണ്ട് സൈഡിലും ഹാര്‍ഡ്‌വെയര്‍ കടകള്‍ ഇഷ്ടം പോലെ .. ആദ്യത്തെ കടയില്‍ കയറി.. അമ്മയും മകളും കാര്യമായി വേണ്ട സാധനങ്ങളുടെ വലിപ്പവും,കളറും ഒക്കെ കടക്കാരനെ പറഞ്ഞു ബോധ്യപ്പെടുത്തുന്നു. ഞങ്ങള്‍ രണ്ടു പേരും ഇടയ്ക്കു പുറത്തേക്കു നോക്കിയും , ഇടയ്ക്കു "ഇതെങ്ങനെ ഉണ്ട് ?" എന്ന ചോദ്യത്തിന് "ഇത് കൊള്ളാം ! " "പക്ഷെ ഇത് മുറ്റായിരിക്കും " എന്നൊക്കെ പറഞ്ഞു സമയം കളഞ്ഞു. ആദ്യത്തെ കടയില്‍ ഒന്നും ഇഷ്ടപെട്ടില്ല .. രണ്ടാമത്തെ കടയില്‍ വില കൂടതലാണ് , മൂന്നാമത്തെ കടയില്‍ എല്ലാം ഡ്യൂപ്ലിക്കേറ്റ്‌ ആണ് .. നാലാമത്തെ കടയില്‍ കടക്കാരന് മലയാളം അറിയാം തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞു സാധനം ഒന്നും വാങ്ങിയില്ല.

അവര്‍ വീണ്ടും അടുത്ത കട തപ്പി വളരെ ഉത്സാഹത്തോടെ മുന്നോട്ടു നടക്കുകയാണ് .ഞാനും father-in-law ഉം പതുക്കെ പുറകെ നടന്നു.

അടുത്ത കടയില്‍ കയറി .. സാധനങ്ങളൊക്കെ മേശമേല്‍ നിരന്നു.. ഓരോന്നും എടുത്തു നോക്കി എന്തൊക്കെയോ കാരണം പറഞ്ഞു തിരികെ വെക്കുന്നു .. 5 മിനിറ്റ് കഴിഞ്ഞു ഞാന്‍ പതിയെ പുറത്തേക്കിറങ്ങി .. നോക്കുമ്പോള്‍ ഭാര്യാപിതാവും പുറത്തേക്കു വരുന്നു ..
കുറച്ചു നേരം തെക്ക് വടക്ക് നോക്കി നിന്നു..
അത് കഴിഞ്ഞു പതുക്കെ ഒന്ന് നെടുവീര്പെട്ടുകൊണ്ട് - "No grass will walk "
"ങേ ? എന്നുവച്ചാല്‍" - ഞാന്‍ ചോദിച്ചു ..
അകത്തേക്ക് നോക്കി - "ഒരു പുല്ലും നടക്കാന്‍ പോണില്ല !"

"കൊള്ളാം ! ഇനി വേറെ ഉണ്ടോ? "
"no hands and mathematics !" "oh , ഒരു കയ്യും കണക്കുമില്ലെന്നു"

ഞങ്ങള്‍ പതുക്കെ അടുത്ത കടയിലേക്ക് നീങ്ങി. !

Friday, July 10, 2009

Yes OR No!

തെയില തോട്ടങ്ങള്‍ക്കു നടുവില്‍, ചെറിയ കുന്നുകളാല്‍ വളയപ്പെട്ട ഒരു മനോഹരമായ എഞ്ജിനിയറിങ്‌ കോളേജിലെ ആദ്യത്തെ ബാച്ച് 2005 ല്‍ പഠനം കഴിഞ്ഞു ജീവിതത്തിന്‍റെ കല്ലും മുള്ളും നിറഞ്ഞ പാതകളിലേക്കു ഇറങ്ങി. അക്കൂട്ടത്തില്‍ ഈ ഞാനും ഉണ്ടായിരുന്നു. പലരും ഐ.റ്റി എന്ന മഹാസാഗരത്തിലേക്കു ഊളിയിട്ടു. മറ്റു ചിലര്‍ ഗള്‍ഫ്‌ നാടുകളിലേക്കും, പഠിച്ചു കൊതി തീരാഞ്ഞവര്‍ ഉപരി പഠനത്തിനും! ആങ്ങനെ നാലു വര്‍ഷം കൊണ്ടും കൊടുത്തും, കൊഞ്ഞനം കുത്തിയും പരസ്പരം ഇണങ്ങിയും പിണങ്ങിയും കഴിഞവരൊക്കെ പല വഴിക്കായി.

ആന്നു ഗൌരവമായി കണ്ടിരുന്ന പല കാര്യങ്ങളും ഇന്നു ഓര്‍ത്തു ചിരിക്കാന്‍ പാകത്തിനു ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്നു. പ്രഭാത ഭക്ഷണത്തില്‍ ദോശക്കു കട്ടി കൂടുതലാണെന്നു പറഞ്ഞു സമരത്തിനിറങിയതും, പാതിരാത്രിക്കു പ്രേതത്തെ പിടിക്കന്‍ പോയതുമൊക്കെ ഇക്കൂട്ടത്തില്‍ പെടും! വണ്‍ പിച്ച്‌ ക്രിക്കറ്റു കളിച്ചു തകര്‍ത്ത ഇടനാഴിയിലെ ലൈറ്റുകളും, റബ്ബര്‍ ഷീറ്റ് വട്ടത്തില്‍ വെട്ടി വച്ചതു പോലെയുള്ള പൊറോട്ടയും ഒക്കെ ആണു ഹോസ്റ്റലിനെ പറ്റിയുള്ള ഓര്‍മകള്‍. ആകെയുള്ള ആശ്വാസം ആഴ്‌ച്ചയില്‍ രണ്ടു ദിവസം രാത്രിയില്‍ നോണ്‍വെജ്‌ കിട്ടുന്നതായിരുന്നു. ആതിന്‍റെ പിന്നിലും രസകരമായ പല സംഭവങ്ങളും ഉണ്ട്‌. ഇറച്ചി സ്ഥിരമായി കിട്ടിയിരുന്നെങിലും ഏതു ജന്തുവാണു, ഏതു ഭാഗമാണെന്നൊന്നും തിരിച്ചറിഞ്ഞിരുന്നില്ല.. എന്തായലും വലിയ വലിയ കഷ്ണങ്ങള്‍.. അത്രയും വലിയ കോഴി ഒക്കെ ഉണ്ടെന്നു വിചാരിച്ചു എല്ലാവരും നല്ല പോലെ വെട്ടിയിരുന്നു. . ഹോസ്റ്റല്‍ പ്രവര്‍ത്തനം ആരംഭിച്ച സമയത്തു ചുറ്റുവട്ടത്തു അനേകം ചാവാലി പട്ടികള്‍ അലഞ്ഞു നടന്നിരുന്നു. ഏന്തായലും ഞങള്‍ ഇറങ്ങാറായപ്പോളേക്കും ഒരെണ്ണത്തിനെ പോലും അവിടെ എങ്ങും കണ്ടിരുന്നില്ല. – എവിടെ പോയോ ആവൊ!

പഠിപ്പിക്കുംബോള്‍ ഇരുന്നുറങ്ങിയാലും ഒന്നും പറായാത്ത ടീച്ചര്‍മാരും, ഒന്നു കൈ അനക്കിയാല്‍ ഗെറ്റ് ഔട്ട് അടിക്കുന്ന സാറുമാരും ഉണ്ടായിരുന്ന തിയറി ക്ലാസ്സുകളില്‍ നിന്നും വ്യത്യസ്ത്തമായിരുന്നു ലാബുകള്‍. ഏന്നാല്‍ ചില ലാബുകള്‍ തിയറി ക്ലാസ്സുകളെക്കാളും ഭയങരവുമായിരുന്നു.

ആങ്ങനെ ഭയാനകമായ ഒരു ദിവസം ഉച്ച കഴിഞ്ഞു അതിഭയങ്കരമായ ഒരു ലാബില്‍ ഭാവിയിലെ എഞ്ജിനിയര്‍മാര്‍ മൈക്രൊപ്രോസസ്സര്‍ ഉപയോഗിച്ചു രണ്ടും രണ്ടും കൂട്ടാന്‍ പഠിക്കുന്ന സമയം. 3 പേരുള്ള ഗ്രൂപ്പുകളായാണു അങ്കം തുടങ്ങുന്നതു. ഞങ്ങള്‍ 3 പേരും അങ്കത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ബാക്കിയുള്ള ഗ്രൂപ്പുകളില്‍ നിന്നും ഞങള്‍ക്കൊരു വ്യത്യാസമെ ഉണ്ടായിരുന്നുള്ളു – ഞങ്ങളുടെ ഗ്രൂപ്പില്‍ പെണ്കുട്ടികളില്ല. സാധാരണ പെങ്കുട്ടികള്‍ ചെയ്യും ആണ്‍കുട്ടികള്‍ കോപ്പി അടിക്കും എന്ന ഒരു ധാരണയുണ്ട്‌ - അതു തെറ്റാണെന്നു തെളിയിക്കാന്‍ ഞങ്ങള്‍ എന്നും ആദ്യത്തെ വരിയില്‍ തന്നെ സ്ഥാനം പിടിക്കുകയും ചെയ്യേണ്ടതൊക്കെ നല്ലതുപോലെ ചെയ്തും പോന്നിരുന്നു. പക്ക്ഷെ ചെയ്യുന്നതെ ഫ്യുസ് അടിച്ചു കളയലും, പൂജ്യം വെട്ടും ഒക്കെ ആണെന്നു മാത്രം – അവസാനം അടുത്തിരിക്കുന്ന ഗ്രൂപ്പിലെ പെണ്‍കുട്ടിയുടെ ബുക്ക്‌ മേടിച്ചു നോക്കിയെഴുതും! കോപ്പി അടിക്കില്ല!

എന്‍റെ കൂടെ മച്ചാന്‍ എന്നു വിളിക്കുന്ന വളറെ മെലിഞ്ഞതും പാവവുമായിരുന്ന (ഇതെങ്ങാനും അവന്‍ വായിച്ചാലൊ?) ഒരു സാഹസിക കഥാപാത്രവും പിന്നെ ഇക്ക എന്നു വിളിക്കുന്ന ഒരു ഒറിജിനല്‍ പാവവുമാണുണ്ടായിരുന്നത്‌.
മച്ചാന്‍ വളരെ ഡീസന്‍റായിരുന്നു, എന്നെ പോലെ തന്നെ. ഞങ്ങള്‍ പതിവു പോലെ എല്ലാ വിഷയങ്ങള്‍ക്കും കൂടി ആകെ ഉള്ള ഒരു നോട്ബുക്ക്‌ മച്ചാന്‍റെ ബാഗില്‍ നിന്നും എടുത്തു എന്തൊക്കെയൊ കാര്യമായി അലോചിച്ചു എഴുതുന്നതായി ഭാവിച്ചു അങ്ങനെ ഇരുന്നു.
വലതു വശത്തെ ജനാലയിലൂടെ നോക്കിയാല്‍ മനോഹരമായ കുന്നിന്‍ചെരിവു കാണാം. നേര്‍ത്ത വെള്ളി നൂലു പോലെ ഒരു കുഞ്ഞു വെള്ള ചാട്ടം. നല്ല തണുത്ത കാറ്റു വീശുന്നുണ്ട്‌. പുറത്തു കൂടി നടക്കാന്‍ നല്ല സുഘമായിരിക്കും. ഈങ്ങനെയുള്ള പ്രദേശത്തൊക്കെ കോളേജു കൊണ്ടു വെച്ചാല്‍ പിള്ളേരെങ്ങനെ പഠിക്കാന? ആധികം തല പുണ്ണാക്കേണ്ടി വന്നില്ല.. അതിനു മുന്നെ ഒരു പെണ്‍ശബ്‌ദം - എന്തോ ആംഗലേയ ഭാഷയില്‍ മൊഴിയുന്നു!

ഇക്കേടെ ബുക്ക്‌ കാണിച്ചാല്‍ ടീച്ചര്‍ ‘ഗെറ്റ് ഔട്ട്‌’ അടിക്കുമെന്നതു കൊണ്ടും, മച്ചാന്‍റെ ബുക്ക്‌ കാണ്ടാല്‍ ടീച്ചര്‍ ഇനി മേലാല്‍ പഠിപ്പിക്കില്ലാന്നു പറഞ്ഞു ഇറങ്ങി പോകുമെന്നുള്ളതുകൊണ്ടും എന്‍റെ കയ്യില്‍ ബുക്കില്ലാത്തതുകൊണ്ടും ഞങ്ങള്‍ 3 പേരും ടീച്ചറുടെ മുഖത്തേക്കു നോക്കി. യാതൊരു ദയയുമില്ലതെ അവര്‍ പിന്നെയും അതു ചോദിച്ചു! ബുക്കെവിടെ?

ഏല്ലാം തീര്‍ന്നു. ഇപ്പൊ തന്നെ ഇറക്കിവിടും എന്നുറപ്പായി.. ബാക്കിയുള്ളവരൊക്കെ നോക്കി തുടങ്ങി. ഞാന്‍ മച്ചാനെ നോക്കി – എവിടെ!, ഒരു കൂസലുമില്ലാതെ ഒരു പേനയും കറക്കി കൊണ്ടു അവിടെ നില്‍ക്കുന്നു! പതുക്കെ ഇപ്പുറത്തേക്കു തിരിഞ്ഞു ഇക്കയെ നോക്കി – ഞെട്ടി! അവന്‍ ഒരു ബുക്കെടുത്തു കാണിക്കുന്നു – ഭയങ്കരന്‍ ! ഒരു നിമിഷം ടീച്ചറതു വാങ്ങി നോക്കി- എന്നിട്ടു ഒരു ചോദ്യം - ഇതാരാണു എഴുതിയതു?

“ഞങ്ങള്‍ മൂന്നുപേരും ആലോചിച്ചു എഴുതിയതാണു” ഇക്കയുടെ മറുപടി!

ഹൊ! സ്‌നേഹമുള്ളവന്‍.

സത്യം പറയു, ഇതാരാ എഴുതിയതു? നിങ്ങള്‍ തന്നെ ആണൊ?

ദെ പിന്നെം ചോദിക്കുന്നു! ഇത്തവണ ഇക്ക ഒന്നും മിണ്ടിയില്ല! ചതിച്ചു! ഏതു നിമിഷവും കിട്ടിയേക്കാവുന്ന ആ ‘ഗെറ്റ് ഔട്ട്‌’ പ്രതീക്‌ഷിച്ചു ശാന്തരായി ഞങ്ങള്‍ അവിടെ തന്നെ നിന്നു.

‘ഇതു നിങ്ങള്‍ എഴുതിയതാണൊ? Say Yes OR No' ടീച്ചര്‍ ചൂടായി തുടങ്ങി ... ഇനി അധികം താമസമുണ്ടാവില്ല.. ആരും ഒന്നും മിണ്ടുന്നില്ല...

വീണ്ടും 2 -3 തവണ അതെ ചോദ്യം - Say Yes OR No!

യെസ് പറഞ്ഞാല്‍ അതു മുഴുവന്‍ വിശദീകരിക്കാന്‍ പറയും! , നൊ പറഞ്ഞാല്‍ അപ്പൊ തന്നെ ഇറക്കി വിടും! ഏന്താ ചെയ്യുക? വീണ്ടും അതെ ചോദ്യം! “Say Yes OR No!”

പെട്ടന്നു സൈഡില്‍ നിന്നും ഒരു ശബ്‌ദം “ഓര്‍” !

Yes ഉം പറഞ്ഞില്ല No യും പറഞ്ഞില്ല – അവന്‍ 'ഓര്‍' പറഞ്ഞു .. മിടുക്കന്‍ പിന്നെ എല്ലാം ശുഭം .. ആ സെമസ്റ്ററില്‍ പിന്നീടു ലാബില്‍ കയറാന്‍ മനസ്സനുവദിച്ചില്ല ! (ടീച്ചറും!)


ഞാന്‍ അറിയാതെ പോയ രണ്ടു കാര്യങ്ങള്‍
1. ഇക്ക അടുത്തിരുന്ന പെണ്‍കുട്ടിയുടെ ബുക്ക് വാങ്ങി നേരത്തെ പകര്‍ത്തിയിരുന്നു!
2. ‘ഓര്‍’ പറഞ്ഞതു മച്ചാനായിരുന്നു

Wednesday, June 17, 2009

ഇതു "വെറും ഒരു കഥ!" അല്ല :)

രാവിലെ വന്നു ബ്ലോഗും തുറന്നു പോസ്റ്റുമിട്ട് വിസിറ്റേര്‍സ്സ് കൌണ്ടറും നോക്കി ഇരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നെങ്കിലും എന്റെ പോസ്റ്റിനു ബെര്‍ളിക്കു കിട്ടുന്ന കമന്‍റ്റ്സിന്‍റ്റെ പത്തിലൊന്നെങ്കിലും കിട്ടണെ എന്നായിരുന്നു മിക്ക ദിവസത്തെയും പ്രാര്‍ഥന. പതുക്കെ പതുക്കെ ആക്രാന്തമൊക്കെ മാറി. പത്തിലൊന്നെന്നുള്ളതൊക്കെ മാറി ഒരെണ്ണമെങ്കിലും എന്നു വരെ ആയി. ആവസാനം ഇനി എഴുതിയാല്‍ ഭാര്യ കൈവെക്കുമെന്നായപ്പോള്‍ നിറുത്തി. അതിനു ശേഷം ബ്ലോഗുകള്‍ വായിച്ചു കഴിഞ്ഞു കൂടുകയായിരുന്നു. അങ്ങനെ കഴിഞ്ഞു കൂടുംബോളാണു ബെര്‍ളിയുടെ വക ഒരു ഷോക്ക്!

രാവിലെ ഓഫീസിലെത്തിയാല്‍ ബെര്‍ളിത്തരങ്ങള്‍,ജി-മെയില്‍, പിന്നെ പണി എന്നതാണു ഓര്‍ഡര്‍. 2 ദിവസം മുന്നെ ബെര്‍ളിത്തരങ്ങള്‍ തുറന്നപ്പൊ ഒന്നു ഞെട്ടി. എന്‍റ്റെ പേരും പോസ്റ്റുമൊക്കെ ദെ അവിടെ കിടക്കുന്നു!
സന്തോഷം കൊണ്ടു തുള്ളിച്ചാടി, കണ്ണുനിറഞ്ഞു എന്നൊന്നും ഞാന്‍ പറയുന്നില്ല :)
അതിനു ശേഷം എന്‍റ്റെ ബ്ലോഗില്‍ നോക്കിയപ്പൊ പുതിയ കമന്‍റ്റ്സൊക്കെ കിടക്കുന്നു. ബെര്‍ളിയുടെ സൈറ്റ് വഴി വന്നതാണ്.
അങ്ങനെ എന്‍റ്റെ ബ്ലൊഗിലേക്കു വീണ്ടും വായനക്കാര്‍ വന്നു തുടങ്ങി. വരുന്നവര്‍ക്കു വായിക്കാന്‍ പുതിയ പൊസ്റ്റൊന്നുമില്ല :(
അതുകൊണ്ടു ഞാന്‍ ക്ളിക്കിയ 2-3 പടങ്ങള്‍ ഇവിടെ ഇടുന്നു!

ഇനി എങ്ങാനും ബെര്‍ളി ഇതു വഴി വന്നാല്‍ - ഒരു വലിയ താങ്ക്‌സ്!


അവസാനമായി ഒരു കാര്യം കൂടി - http://berlytharangal.com/?p=819, ചിലര്‍ പറയുന്നു ഇതു നേരതെ കേട്ടതാണ്, ചീപ്പാണ്, എന്നൊക്കെ. പണ്ടു കേട്ട ഒരു തമാശ ഒന്നു റീമേക് ചെയ്തു , ബെര്‍ളിയുടെ ഫാന്‍ ആയതു കൊണ്ടു ആ പേരും ഉപയോഗിച്ചു. പക്ഷെ ഇതില്‍ എന്താണു ചീപ് എന്നു അറിയില്ല . ഈ പൊസ്റ്റിന്‍റ്റെ ലിങ്ക് ഞാന്‍ ആര്‍ക്കും അയചു കൊടുതിട്ടു വായിക്കൂ എന്നു പറഞിട്ടില്ല. പിന്നെ വേറെ ആരൊ (:-)) പറഞപോലെ "എനിക്കിവിടെ എന്തുമാകാമല്ലോ !!" ഇനി ഇതു കോപ്പി ആണു ചീപ് ആണു എന്നൊന്നും പറഞ്ഞേക്കല്ലെ!

























Saturday, August 30, 2008

ലോക കാര്യം!

അടുത്ത കാലത്തായി നമ്മള്‍ നേരിടുന്ന ഭക്ഷണ ക്ഷാമത്തെ പറ്റി യു.എന്‍ ഒരു സര്‍വ്വെ നടത്തി.
ചോദ്യം ഇത്രയെ ഉള്ളു :

"ബാക്കിയുള്ള രാജ്യങ്ങള്‍ നേരിടുന്ന ഭക്ഷണ ക്ഷാമത്തെ പറ്റി നിങ്ങളുടെ സത്യസന്ധമായ അഭിപ്രായം അറിയിക്കാമൊ?"

ചര്‍ച്ച വന്‍ പരാജയമായിരുന്നു -

    ആഫ്രികയില്‍ 'ഭക്ഷണം' എന്നു പറഞ്ഞതു മനസ്സിലായില്ല!

    ഇന്ത്യയില്‍ 'സത്യസന്ധം' എന്നു പറഞ്ഞതു കുഴപ്പമായി!

    യൂറോപ്പില്‍ 'ക്ഷാമം' എന്നു കേട്ടിട്ടില്ല!

    ചൈനയില്‍ 'അഭിപ്രായം' എന്നു പറഞ്ഞതു ആര്‍ക്കുമറിയില്ല!
    അമേരികയില്‍ എത്തിയപ്പോള്‍ 'ബാക്കിയുള്ള രാജ്യങ്ങള്‍' എന്നു പറഞ്ഞാല്‍ അവര്‍ക്കു അറിഞ്ഞുകൂടാ!


    ഇന്നു കിട്ടിയ ഒരു മെയില്‍...

Thursday, August 28, 2008

അന്താക്ഷരി അല്ല, എന്‍റെ "അന്ത്യാ"ക്ഷരി!

കോളേജിലെ ടൂറിനിടയില്‍ നടന്ന ഒരു ഭീകര സംഭവം.

വളരെ കഷ്ടപെട്ടു വീട്ടില്‍ നിന്നും സമ്മതമൊക്കെ വാങ്ങി ടൂറിനു റെഡിയായി. വെറും ടൂറെന്നു പറഞ്ഞാല്‍ വീട്ടില്‍ നിന്നും ഒരു ചില്ലി കാശ് കിട്ടില്ല- അപ്പൊ പിന്നെ സ്റ്റഡി ടൂറാക്കി. "വായിനോട്ടം ഒരു കോഴ്സിലും ഒരു സബ്ജെക്റ്റ് അല്ലല്ലോടാ" എന്നൊന്നും പിതാശ്രീ ചോദിച്ചില്ല!

അങ്ങനെ ബസ്സൊക്കെ ബുക്ക് ചെയ്തു യാത്ര തിരിച്ചു- മൈസൂറാണു സ്ഥലം.
പെണ്‍കുട്ടികളും ടീച്ചേഴ്‌സും ബസ്സിന്‍റെ മുന്‍വശത്തുള്ള സീറ്റുകളിലും ആണ്‍കുട്ടികള്‍ പുറകിലത്തെ സീറ്റുകളിലും സ്ഥാനം പിടിച്ചു. പിന്നില്‍ പതിവുപോലെ കുപ്പി പൊട്ടലും, പൊട്ടിക്കലും, പാട്ടും പാരടിയും, പൂരപ്പാട്ടും ഒക്കെ പൊടിപൊടിക്കും. മുന്‍വശത്താണെങ്കില്‍ പാട്ടു മാത്രം. ലൈന്‍ ഉള്ളവര്‍, ലൈന്‍ വലിച്ചുകൊണ്ടിരിക്കുന്നവര്‍ തുടങ്ങിയ, എന്നെ പോലെയുള്ള പാവങ്ങള്‍ ഇതിന്‍റെ രണ്ടിന്‍റെയും നടുവില്‍ വളരെ പ്രയാസപെട്ടു തങ്ങളുടെ പദ്‌ധതികള്‍ നടപ്പാക്കുന്നു.എന്‍റെ ഉദ്ദേശം വളരെ ലളിതമായിരുന്നു - എന്‍റെ കാമുകി(ഇന്ന് ഭാര്യ) യുടെ മുന്നില്‍ ഒരു നല്ല ഇമേജ് ഉണ്ടാക്കിയെടുക്കെണം! പക്ഷേ ഒന്നും നടന്നില്ല. അവള്‍ തിരിഞ്ഞു പോലും നോക്കിയില്ല. അങ്ങനെ കറങ്ങി തിരിഞ്ഞു മൈസൂറെത്തി.

പകല്‍ കുറച്ചു സമയം ഷോപ്പിങ്ങ് എന്നു പറഞ്ഞ് എല്ലവരും ഇറങ്ങി. അവളെ വിളിച്ചിട്ടു നിനക്കെന്നതാ വാങ്ങി തരെണ്ടതെന്നു ചോദിക്കെണമെന്നുണ്ടായിരുന്നു- പക്ഷേ വേണ്ടാന്നു വെച്ചു. അവളെങ്ങനും അതു വേണം ഇതു വേണം എന്നൊക്കെ പറഞ്ഞാല്‍ കുടുങ്ങും! "കയ്യില്‍ കാശില്ലാതെയാണൊ പ്രേമിക്കാനിറങ്ങിയിരിക്കുന്നെ?" എന്നവളെ കൊണ്ടു ചോദിപ്പിക്കെണ്ടല്ലൊ എന്നു കരുതിയാ, അല്ലാതെ ചമ്മലുണ്ടായിട്ടൊന്നുമല്ല.

വൈകുന്നേരം വൃന്ദാവനില്‍ എത്തി. ചെടികളും പൂക്കളൂം ഒക്കെ എന്തോന്നു കാണാന്‍? നമ്മള്‍ ഇമേജുണ്ടാക്കാനുള്ള പാടിലാണ്.ഒരു വിധം സംസാരിച്ചു ഞാന്‍ ഒരു ഭയങ്കര പുലി ആണെന്നൊക്കെ വരുത്തി തീര്‍ത്തു.ഇനി കുറച്ചു സമയം വിശ്രമം എന്നും പറഞ്ഞു എല്ലവരും അവിടെ പുല്ലിന്‍മേല്‍മിരുന്നു- അപ്പോളാണു വില്ലന്‍റെ വരവ് - അന്താക്ഷരി!
പെണ്‍കുട്ടികളൊരു വശത്തും ആണ്‍കുട്ടികള്‍ മറുവശത്തും. ഒരു ടീം പാടുന്ന പാട്ടിന്‍റെ അവസാനതെ വാക്കിന്‍റെ ആദ്യ അക്ഷരം കൊണ്ടു അടുത്ത ടീം പാടണം.പാട്ടിനെ പറ്റി വലിയ വിവരമില്ലാത്തതിനാല്‍ ഞാന്‍ പിന്‍നിരയില്‍ സ്ഥാനമൊക്കെ പിടിച്ചീരുന്നു. വെറുതെ ഒന്നു നോക്കിയപ്പോള്‍ അതാ അവള്‍ മുന്‍നിരയിലിരുന്നു തകര്‍ത്തു പാടുന്നു. കേട്ടിട്ടു പോലുമില്ലാത്ത മലയാളം പാട്ടുകളൊക്കെ മണി മണി ആയി പാടുന്നു! നിമിഷ നേരം കൊണ്ടു ഞാനും മുന്‍നിരയിലെത്തി. "നിനകെന്താടാ ഇവിടെ കാര്യം" എന്നുള്ള രീതിയില്‍ ചിലര്‍ നോക്കിയെങ്കിലും, ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്യതെ പാട്ടു പാടുന്നതു പോലെ അഭിനയിചു അവിടെ അങ്ങനെ കൂടി. എന്‍റെ "പാറപ്പുറത്തു ചിരട്ട ഉരക്കുന്നതു പൊലെ" ഉള്ള ശബ്ദം പുറത്തു കേള്‍ക്കാതിരിക്കന്‍ പ്രത്യേകം ശ്രദ്ധിച്ചു.

പാട്ടൊന്നും അറിയില്ലെങ്കിലും, നമ്മുടെ ടീം പാടി കഴിയാറാകുംബോള്‍ അവസാന അക്ഷരം കണ്ടു പിടിച്ച്‌ "ഹ" വെച്ചു പാട്, "ക" വെച്ചു പാടു എന്നൊക്കെ അവരോടു വിളിച്ചു പറഞ്ഞു കൊണ്ടു ഞാനും അവിടെ ഒരു സ്റ്റാറാകന്‍ ശ്രമിച്ചു. കുറെ കഴിഞ്ഞപ്പോളെക്കും എല്ലാവരുടെയും പാട്ടിന്‍റെ സ്റ്റോക്കൊക്കെ തീരാറായി. "ക" വരുംബോള്‍ കാക്കെ കാക്കെ പാടിയും, "ഹ" വരുംബോള്‍ "ഹല്ലേലൂയ്യ" എന്നൊക്കെ പാടിയും അവിടെ ഞാന്‍ വലിയ തമാശക്കരനാണെന്നുള്ള ഭാവത്തില്‍ ഞാന്‍ അങ്ങനെ ഞെളിഞ്ഞിരുന്നു.
അപ്പൊ നമ്മുടെ ടീമിനു വീണ്ടും "ഹ" വെച്ചു പാടണം. പാട്ടെല്ലാം പാടി കഴിഞ്ഞു. ആരുടെ കയ്യിലും സ്റ്റോക്കില്ല. തോല്‍വി സമ്മതിക്കേണ്ടി വരുമെന്ന അവസ്ഥയായി. പെട്ടെന്നു എന്‍റെ തലയിലൊരു പാട്ടു കത്തി - "ഹലൊ ബ്രദര്‍" എന്ന ഒരു ഹിന്ദി പാട്ട്. ഞാന്‍ അടുത്തിരുന്നവരോടു പറഞ്ഞു. ഭാഗ്യം, അവര്‍ക്കതറിയാമായിരുന്നു,(ഇല്ലെങ്കില്‍ ഞാന്‍ പാടേണ്ടി വന്നേനെ!) അങ്ങനെ ഞാന്‍ ടീമിന്‍റെ രക്ഷകനായി! വീണ്ടും ഒന്നുകൂടി പൊങ്ങി!. "ഹൊ, ഞാനൊരു സംഭവം തന്നെ!" എന്ന ഭാവത്തോടെ ഞാന്‍ ഒന്നു കൂടെ ഒന്നു പൊങ്ങി ഇരുന്നു. അവര്‍ പാടി തീരാറായി.. ഞാന്‍ പതിവു പോലെ അവസാന അക്ഷരം കണ്ടു പിടിച്ചു "ബ്ര" വെച്ചു പാട് "ബ്ര" വെച്ചു പാട് എന്നു വിളിച്ചു പറഞ്ഞു. പെട്ടെന്നു എവിടെ നിന്നൊ കുറെ കൈകള്‍ വന്നു വാ പൊത്തുന്നു, തലക്കു പിടിക്കുന്നു,പുറത്തിടിക്കുന്നു, ഒന്നും മനസ്സിലായില്ല. പെട്ടെന്നു മുന്‍നിരയിലിരുന്ന ഞാന്‍ പിന്‍നിരയിലെത്തി പിന്നാലെ ഒരു ചോദ്യവും "എന്തു വൃത്തികേടാടാ വിളിച്ചു പറയുന്നെ?".
അപ്പോഴും എനിക്ക് കാര്യം മനസ്സിലായില്ല. പക്ഷെ ഒരു കാര്യം പിടി കിട്ടി - കംബ്‌ളീറ്റ് ഇമേജും പോയി കിട്ടി!
ഇതു അന്താക്ഷരി അല്ല എന്‍റെ "അന്ത്യാ"ക്ഷരി ആയിപ്പോയി!

Monday, August 11, 2008

അക്കാദമിയോസ്‌ ബ്ലോഗോസ്‌!.

പ്രീയപ്പെട്ട അക്കാദമിബ്ലോഗരെ,

ഓള്‍ ഇന്ത്യ ബ്ലോഗോസ് അക്കാദമിയുടെ വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ പ്രധാനപെട്ട ചില കാര്യങ്ങള്‍ ഞാനിവിടെ പറയാന്‍ ആഗ്രഹിക്കുകയാണ്.

ഇതു വര്‍ഷം 2020. ഇന്ത്യ വളരെ ഏറെ പുരോഗമിച്ചിരിക്കുന്നു. അമേരിക്ക ആണവ പരീക്ഷണം നടത്തണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്‌ വരെ ഇന്ത്യയാണ്. നമ്മള്‍ ഇന്ന്‌ ഈ നിലയിലെത്താന്‍ കാരണങ്ങള്‍ പലതുമുണ്ട്- എന്നാല്‍ അതില്‍ ഏറ്റവും പ്രധാനമായ പങ്ക് വഹിച്ച ആളാരാണെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളു - അക്കാദമിയോസ്‌ ബ്ലോഗോസ്‌! അദ്ദേഹം ഒരു വ്യക്തിയല്ല , മറിച്ച്‌ ഒരു പ്രസ്‌ഥാനമാണ്, ഒരു രാജ്യമാണ്(കണ്ട്രി അല്ല), ഒരു ലോകമാണ്.

സ്വതന്ത്രമായി ബ്ലോഗിക്കൊണ്ടിരുന്ന ബൂലോഗരെ എല്ലാം പിടിച്ചു ഒരു കുടക്കീഴിലാക്കി ഓള്‍ ഇന്ത്യാ ബ്ലോഗോസ്‌ അക്കാദമി എന്ന സംഘടന തുടങ്ങിയതു മാത്രമായിരുന്നില്ല അദ്ദേഹം ചെയ്തതു - അക്കാദമി തുടങ്ങിയപ്പോള്‍ ഉണ്ടായ എതിര്‍പ്പുകളെ ധീരമായി ചെറുത്തു നിന്നു അക്കാദമി റെജിസ്റ്റര്‍ ചെയ്യുകയും,അക്കാദമിയിലെ അംഗങ്ങള്‍ക്കു ബ്ലോഗാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു.
അങ്ങനെ അക്കാദമിയുടെ അംഗങ്ങള്‍ ബ്ലോഗി ബ്ലോഗി ഇന്ത്യയെ ഈ നിലയില്‍ എത്തിച്ചു.
നമ്മുടെ രാഷ്ട്രത്തിന്‍റെ ഉന്നമനത്തിനായി ബ്ലോഗിലൂടെ കഠിനമയി അധ്വാനിക്കുകയും യുവാക്കളെ ബ്ലോഗിലൂടെ നേര്‍വഴിക്കു നടത്തുകയും വേറെ പറഞ്ഞറിയിക്കാന്‍ കോള്ളില്ലാത്തതായ ഒട്ടനവധി സത്‌കര്‍മ്മങ്ങളും ചെയ്തിട്ടുള്ളതുമായ ഇദ്ദേഹത്തെ ഈ വര്‍ഷത്തെ നോബേല്‍ സമ്മാനതിനു നോമിനേറ്റ് ചെയ്യണമെന്ന നിര്‍ദ്ദേശം ഞാന്‍ മുന്നോട്ടു വെക്കുകയാണ്.

ബ്ലോഗിന്‍റെ ചരിത്രത്തില്‍(ലോക ചരിത്രത്തില്‍ തന്നെ) ആദ്യമായി ബ്ലോഗക്കാദമി ഉണ്ടാക്കിയ ആളെന്ന നിലയില്‍ ചരിത്രത്തിന്‍റെ താളുകളില്‍ അക്കാദമിയോസിന്‍റെ പേരു തങ്കലിപികളാല്‍ എഴുതപെട്ടു കഴിഞ്ഞു.

ഓള്‍ ഇന്ത്യാ ബ്ലോഗോസ്‌ അക്കാദമി എന്നു പറയുന്നതൊരു സ്വതന്ത്ര സംഘടനയാണ്. അതില്‍ നേതാക്കളില്ല എന്നതു തന്നെ ആണു അതിനെ മറ്റു സംഘടനകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. അപ്പൊ പിന്നെ അക്കാദമിയോസ് ആരാണ്? അക്കാദമിയോസ്‌ ഒരിക്കലും അക്കാദമിയുടെ നേതാവല്ല- എല്ലാമെല്ലാമാണ്. ബ്ലോഗിലൂടെ രാഷ്ട്രത്തിന്‍റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ഒരാളെന്ന നിലയില്‍ അദ്ദേഹത്തെ ബ്ലോഗ്പിതാവെന്നു വിളിക്കുന്നതിലും തെറ്റില്ല.

ഒരു ഡിജിറ്റല്‍ ഐഡി ഉണ്ടെങ്കില്‍ ആര്‍ക്കും ബ്ലോഗാമെന്ന അവസ്ഥയില്‍ നിന്നും പാസ്പോര്‍ട്ടുണ്ടെങ്കിലെ ബ്ലോഗാന്‍ പറ്റുള്ളു എന്ന അവസ്ഥയില്‍ എത്തിക്കാന്‍ അദ്ദേഹം വളരെ അധികം കഷ്ടപെട്ടു. ഇന്നിപ്പോള്‍ അക്കാദമിയിലുള്ള എല്ലാ ബ്ലോഗര്‍ക്കും പാസ്പോര്‍ട്ട് ഉണ്ട്‌. ഇതൊരു ചില്ലറ നേട്ടമല്ല.

ഇത്രയും പറഞ്ഞു കൊണ്ട് ഞാനെന്‍റെ വാക്കുകള്‍ ചുരുക്കുന്നു - നന്ദി, നമസ്കാരം.

ഒരു കാര്യം കൂടി - പണ്ടിങ്ങേരു ഈ അക്കാദമി കണ്ടു പിടിച്ചില്ലയിരുന്നെങ്കില്‍ നമ്മളൊക്കെ തെണ്ടിപ്പോയേനെ! ചിലപ്പൊ ബ്ലൊഗ്ഗിങ് തന്നെ ഇല്ലാതായേനെ! തല്ലെടാ അവനെ.....


ഠിം! കണ്ണു തുറന്നപ്പോള്‍ കട്ടിലിനു താഴെ. മുതുകിനു നല്ല വേദനയും. ശകുനം ശരിയല്ല, ഓര്‍ത്തപ്പോളെ കട്ടിലേന്നു താഴെ വീണു. അങ്ങനെ ഞാന്‍ ഒറ്റക്കു തുടങ്ങാനിരുന്ന അക്കാദമി വേണ്ടാന്നു വെച്ചു - പകരം ബെര്‍ളി തുടങ്ങിയ പുതിയ അക്കാദമിയില്‍ ചേരാമെന്നു വെച്ചു. :-)

Saturday, April 12, 2008

വെറും ഒരു കഥ! :-)

ഇതു വെറും ഒരു കഥ മാത്രം. ഇതിലെ കഥാപാത്രങ്ങള്‍ തികച്ചൂം സാങ്കല്‍പികം മാത്രമാണ്. :-)


രാജുമോന്‍ പഠിക്കാന്‍ മിടുക്കനായിരുന്നു. എല്ലാ വിഷയത്തിലും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നതു രാജു മോന്‍ ആയിരുന്നു.അതുകൊണ്ട്‌ ടീച്ചര്‍മാരുടെ കണ്ണിലുണ്ണിയായി രാജു മോന്‍ സുഖമായി ജീവിച്ചു പോന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം രാജുമോന്‍റെ തൊട്ടടുത്തു ഇരിക്കുകയും എല്ലാ വിഷയത്തിലും "മൊട്ട" മേടിക്കുകയും ചെയ്തിരുന്ന റ്റിന്‍റുമോന്‍ പെട്ടന്നൊരു ചോദ്യം ചോദിച്ചു - "ബെര്‍ളി ആരാന്നറിയുമൊ?"
രാജു മോന്‍ ഒരു നിമിഷം ഞെട്ടി. തനിക്കറിയാവുന്ന എല്ലാ വിഷയങ്ങളിലും മുങ്ങി തപ്പി - ഹിസ്റ്ററി,ബയോളജി,കെമിസ്റ്റ്റി,ഫിസിക്സ് തുടങി എല്ലാത്തിലും തപ്പി - കിട്ടിയില്ല.രാജുമോന്‍ ആകെ തകര്‍ന്നു പോയി. സ്ഥിരമായി "മൊട്ട" വാങ്ങാറുള്ള ടിന്‍റുമോന്‍റെ ചോദ്യത്തിനു മുന്നില്‍ താന്‍ തോറ്റിരിക്കുന്നു എന്നവനു വിശ്വസിക്കന്‍ കഴിഞ്ഞില്ല.. അവന്‍ വിങ്ങലോടെ പറഞ്ഞു - "എനിക്കറിയില്ല"
ഒരു നിമിഷം - എല്ലാം സ്തംഭിച്ചു.



അതുവരെ ചലപില ചിലച്ചൊണ്ടിരുന്ന എല്ലാവരും രാജുമോനെ തന്നെ തുറിച്ചു നോക്കി. ഒന്നും മനസ്സിലാകാതെ അന്തം വിട്ടു രാജുമോന്‍ അവിടെ തന്നെ ഇരുന്നു. ആരും കാണ്ണെടുക്കുന്ന മട്ടില്ല. രാജുമൊന്‍റെ ധൈര്യം പതുക്കെ ചോര്‍ന്നു തുടങ്ങി. "ആരായിരിക്കും ഈ ബെര്‍ളി?" രാജുമോന്‍ ചെറിയ ഒരു പേടിയോടെ ആലോചിച്ചു തുടങ്ങി. അവന്‍ ചുറ്റും ഒന്നു കണ്ണോടിച്ചു.ഇല്ല, ആരും അനങ്ങുന്നില്ല.. എല്ലാവരും തന്നെ നോക്കി ഒരേ ഇരുപ്പാണ്. രാജുമോന്‍ താഴേക്കു നോക്കി - ഇല്ല ഭൂമി പിളരുന്നില്ല.. ഉണ്ടായിരുന്നെങ്കില്‍ അതിലേക്കു ചാടാമായിരുന്നു, മുകളിലേക്കു നോക്കി, ഇല്ല, മേല്‍കൂര ഇടിഞ്ഞു വീഴുന്നുമില്ല.. രക്ഷപെടാന്‍ ഒരു മാര്‍ഗ്ഗവുമില്ല.. അവന്‍ കരച്ചിലിന്‍റെ വക്കോളമെത്തി..
"എന്താ എന്താ അവിടെ" നിശബ്ദത ഭേദിച്ചു കൊണ്ടു ക്ലാസ്സ് ടീച്ചറുടെ ശബ്ദമായിരുന്നു അത്. എല്ലാം കഴിഞ്ഞു എന്നൊര്‍ത്തു രാജുമോന്‍ സമാധാനിച്ചു. പക്ഷെ രാജു മോനെ നടുക്കി കൊണ്ട്‌ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു - "ടീച്ചറെ, ഇവനു ബെര്‍ളി ആരാന്നു അറിഞ്ഞുകൂടാ!"
പത്തറുപതോളം വിരലുകള്‍ തനിക്കു നേരെ ചൂണ്ടിയിരിക്കുന്നതു അവന്‍ കണ്ടു. അവന്‍ ദയനീയമായി ടീച്ചറെ നോക്കി.


ടീച്ചറുടെ അടുത്തു നിന്നും "ഈ പിള്ളേര്‍ക്കിതെന്തിന്‍റെ കേടാ" എന്ന ഒരു ചോദ്യം പ്രതീക്ഷിച്ച രാജുമോന്‍ വീണ്ടും ഞെട്ടി. ടീച്ചറുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നിരിക്കുന്നു. കണ്ണില്‍ ഇരുട്ടു കയറുന്നതായി അവനു തോന്നി. ടീച്ചറവനെ മുന്നിലേക്കു വിളിച്ചു. "നിനക്കു ബെര്‍ളി ആരാണെന്നു അറിയില്ലെ?" ടീച്ചര്‍ ദെഷ്യത്തോടെ തന്നെ ചോദിച്ചു. "അത്.. അത്.. അറിയില്ല" എന്നവന്‍ പറഞ്ഞു.
"ഗെറ്റ് ഔട്ട്! ഇനി ഹെഡ്മാസ്റ്ററെ കണ്ടിട്ടു ഇനി എന്‍റെ ക്ലാസ്സില്‍ കയറിയാല്‍ മതി" ടീച്ചര്‍ ആഞ്ജാപിച്ചു. പാവം രാജുമോന്‍, ക്ലാസ്സില്‍ നിന്നും വെളിയിലിറങ്ങി നടന്നു.. ആപ്പോഴും അവന്‍റെ മനസ്സില്‍ ഒരേ ഒരു ചൊദ്യമെ ഉണ്ടായിരുന്നുള്ളു - "അരാണീ ബെര്‍ളി?"
ഹെഡ്മാസ്റ്ററിനെ കണ്ടു കാര്യം പറഞ്ഞു. "ഗെറ്റ് ഔട്ട്!" അവിടുന്നും കിട്ടി.. ഇനി മേലാല്‍ ഈ സ്കൂളില്‍ കണ്ടു പോകരുതു. സെക്യുരിറ്റിയെ കൊണ്ടു അവനെ പിടിച്ചു പുറത്താക്കിച്ചു. അവന്‍ വീട്ടിലേക്കു നടന്നു. ആപ്പോഴും അവന്‍റെ മനസ്സില്‍ ആ ചോദ്യം മുഴങ്ങി കൊണ്ടിരുന്നു - "ആരാണീ ബെര്‍ളി?"

ഒരു വിധത്തില്‍ രാജുമോന്‍ നടന്നു വീട്ടിലെത്തി. വിഷമിച്ചു വരുന്ന രാജുമോനെ കണ്ട് അവന്‍റെ അച്ഛന്‍ കാര്യം തിരക്കി. "ബെര്‍ളി ആരാണെന്നറിയാതതുകൊണ്ടു എന്നെ സ്കൂളീന്നു ഇരക്കി വിട്ടു" എന്നു രാജുമോന്‍ പറഞ്ഞു. ഇതു കേട്ടതും അച്ഛന്‍റെ ഭാവം മാറി. "നിനക്കു ബെര്‍ളി ആരാണെന്നറിയില്ലെ?" അയാള്‍ അലറി. രാജു മോന്‍ വീണ്ടും ഞെട്ടി. "ഇറങ്ങി പോടാ ഇവിടുന്നു;ബെര്‍ളി ആരാണെന്നു അറിഞ്ഞിട്ടു മതി ഇനി നി ഇങ്ങോട്ടു വരുന്നത്" അച്ഛന്‍ വീണ്ടും അലറി. ദേഷ്യവും സങ്കടവുമൊക്കെ ഉള്ളിലൊതുക്കി രാജുമോന്‍ വീട്ടീന്നിറങ്ങി നടന്നു.. അങ്ങനെ വിഷമിച്ചു നടന്നു പൊകുംബോള്‍ ഒരു കാര്‍ വന്നു അരികില്‍ നിര്‍ത്തി. അതില്‍ നിന്നു ഇറങ്ങിയ ആളെ രാജു മോന്‍ സൂക്ഷിച്ചു നോക്കി - ഇന്ത്യന്‍ പ്രധാനമന്ത്രി! അദ്ദേഹം കാര്യം തിരക്കി. ബെര്‍ളി ആരാണെന്നറിയാത്തതു മൂലം തനിക്കുണ്ടായ പ്രശ്നങ്ങള്‍ രാജു മോന്‍ പറഞ്ഞു കേള്‍പ്പിച്ചു. കേട്ട പാടെ പ്രധാന്മന്ത്രിയുടെ ഭാവം മാറി. ദേഷ്യം കാരണം അദ്ദേഹം വിറക്കുന്നുണ്ടായിരുന്നു.. രാജുമോന്‍ വീണ്ടും പേടിച്ചു. ഇനി നിന്നെ ഈ രാജ്യത്തു കണ്ടു പോകരുതു. ഇതും പറഞ്ഞു, കൂടെ ഉണ്ടായിരുന്ന ബ്ലാക് ക്യാറ്റ്സിനെ കൊണ്ട് രാജു മോനെ തൂക്കി എടുത്തു ഇന്ത്യ-പാകിസ്താന്‍ ബോര്‍ഡറില്‍ കൊണ്ടു പോയി വിടീപ്പിച്ചു.


പാവം രാജു മോന്‍ പാകിസ്താനിലൂടെ അലഞ്ഞു നടക്കുവാന്‍ തുടങ്ങി. അങ്ങനെ നടക്കുന്നതിനിടയില്‍ ഒരു ദിവസം റോഡ് സൈഡില്‍ അരോ "ബെര്‍ളി ബെര്‍ളി "എന്നു പറയുന്നതു കേട്ടു. അയാളോടു ചോദിച്ചാല്‍ ബെര്‍ളി ആരാണെന്നു അറിയാന്‍ കഴിയും എന്നു രാജുമോനു മനസ്സിലായി.. അവന്‍ അയാളുടെ അടുത്തേക്കു ഓടി.. പക്ഷെ റോഡില്‍ വെച്ചു ഒരു പാണ്ടി ലോറി അവനെ ഇടിച്ചു തെറിപ്പിച്ചു. അവന്‍ തല്‍ക്ഷണം മരിച്ചു..


ഇതാണു രാജു മോന്‍റെ കഥ. ഇനി ഒരു ചോദ്യം "വാട്ട് ഈസ് ദി മോറല്‍ ഓഫ് ദിസ് സ്റ്റോറി?"
ആലോചിച്ചു പറയൂ....



"റോഡ് മുറിച്ചു കടക്കുംബോള്‍ ഇടത്തോട്ടും വലത്തോട്ടും നോക്കി വണ്ടി ഇല്ലന്നുറപ്പു വരുത്തണം" :-)

Saturday, April 5, 2008

ഈ ഓട്ടമൊന്നു തീര്‍ന്നിരുന്നെങ്കില്‍...

നമ്മള്‍ ജോലി ചെയ്യുന്നതു 3 കാര്യങ്ങള്‍ക്കു വേണ്ടിയാണു - മണി, പൊസിഷന്‍,സാറ്റിസ്ഫാക്‌ഷന്‍. പണത്തിനു മീതെ പരുന്തും പറക്കില്ല എന്നാണല്ലൊ. അതു കൊണ്ട് ഒന്നാം സ്ഥാനം പണത്തിനു തന്നെ. കൂടുതല്‍ പണം കിട്ടുന്നതനുസരിച്ചു മിക്കവരും ജോലി മാറി കൊണ്ടിരിക്കും. ചിലര്‍ക്കു പൊസിഷനാണു വലുത്‌. അവര്‍ കുറെ നാള്‍ ഒരേ സ്ഥലത്തു ജോലി ചെയ്തു നല്ല പൊസിഷന്‍ ഒപ്പിക്കാന്‍ ശ്രമിക്കും. ചുരുക്കം ചിലര്‍ മാത്രം താന്‍ ചെയ്യുന്ന ജോലി ഇഷ്ടപെട്ടാല്‍ മാത്രമെ ചെയ്യുള്ളു എന്നു വാശി പിടിക്കും. ഇക്കൂട്ടര്‍ക്കു പണവും പൊസിഷനും ഇഷ്ടമാണെങ്കിലും ഇഷ്ടപെട്ട ജോലിക്കു വേണ്ടി അവ ഉപേക്ഷിക്കാനും തയ്യാറാകും.
പൊസിഷന്‍ കൂടുന്നതനുസരിച്ചു പണവും കൂടിക്കൊണ്ടിരിക്കും - ആവശ്യങ്ങളും. അതൊരിക്കലും തീരുകയുമില്ല. മാസം പതിനായിരം രൂപ കയ്യില്‍ കിട്ടിയിരുന്നപ്പോള്‍ ഒരു പരിഭവവും ഇല്ലാതെ ജീവിച്ചിരുന്ന ആള്‍ക്കു വര്‍ഷങ്ങള്‍ക്കു ശേഷം അഞ്‌ചിരട്ടി കിട്ടിയിട്ടും തികയുന്നില്ല എന്ന പരാതി മാത്രം.



ആദ്യത്തെ രണ്ടു കൂട്ടരെ സൂക്ഷിക്കണം.ആരെ ചവിട്ടി താഴ്തിയിട്ടാണെങ്കിലും എനിക്കു പ്രൊമോഷന്‍ കിട്ടണം എന്ന മനോഭാവമുള്ളവര്‍ ഇക്കൂട്ടര്‍ക്കിടയില്‍ കണ്ടേക്കാം. ആരെങ്കിലും ഒരു ചെറിയ തെറ്റു വരുത്തിയാല്‍ അതു ഊതിപെരുപ്പിച്ചു മഹാസംഭവമാക്കി മാനേജറുടെ ചെവിയിലെത്തിക്കുക എന്നുള്ളതു ഇവരുടെ ഹോബിയാണു. സ്വയം വരുത്തുന്ന തെറ്റുകള്‍ മറ്റുള്ളവരുടെ തലയിലേക്കു ചാര്‍ത്തുവാനും ഇവര്‍ ബഹു മിടുക്കര്‍ തന്നെ.വിഷമം പിടിച്ച പണികള്‍ വേറെ ആര്‍ക്കെങ്കിലും അസ്സൈന്‍ ചെയ്യുക; തീര്‍ന്നു കഴിഞ്ഞാല്‍ അതിനുള്ള മെയില്‍ സ്വയം അയക്കുക - ആരു ചെയ്താലും ക്രെഡിറ്റ് എനിക്കു വേണമല്ലൊ! എന്നാല്‍ ചെയ്തതില്‍ ഗുരുതരമായ തെറ്റുണ്ടെങ്കില്‍ "ഇതു ഞാനല്ല അവനാ ചെയ്തതു" എന്നു സ്കൂള്‍ കുട്ടികളെ പോലെ പറഞ്ഞു ഒഴിയുക എന്ന ഒരു പതിനെട്ടാമത്തെ അടവും ഇവര്‍ നന്നായി പയറ്റും.



ഇതൊക്കെ എന്തിനാ ഞാനിവിടെ എഴുതുന്നതു? ഒരു ശനിയാഴ്‌ച്ച കൂടി ഓഫീസിലേക്കു വരേണ്ടി വന്നതിലുള്ള ദേഷ്യവും വിഷമവും :-(
വരാതിരിക്കാന്‍ പറ്റില്ലല്ലൊ, ചെയ്യുന്ന ജോലി ഇഷ്ടമില്ലെങ്കിലും...


ജീവിതം ഒഴുക്കില്‍ പെട്ടു പോയിരിക്കുന്നു. ഒഴുക്കിനെതിരെ പോകാന്‍ ശ്രമിക്കുന്നുണ്ട്, കഴിയുന്നില്ല. ഇതെവിടെ ചെന്നവസാനിക്കുമൊ ആവൊ?കാശുണ്ടാകാനുള്ള ഓട്ടത്തിനിടയില്‍ പലതും മറന്നു; അല്ല മറക്കുന്നു. പല തീരുമാനങ്ങളും പിഴയ്ക്കുന്നു.. ഓട്ടം നിര്‍ത്തി ഒന്നു തിരിഞ്ഞു നോക്കണമെന്നുണ്ട്‌- പക്ഷെ സാധിക്കില്ല.. നിന്നാല്‍ പിന്നാലെ വരുന്നവന്‍ ഇടിച്ചിട്ടു പോകും. പിന്നെ ഒരു പക്ഷെ ഈ വഴി ഓടാന്‍ പറ്റിയെന്നു വരില്ല.
ഈ ഓട്ടമൊന്നു തീര്‍ന്നിരുന്നെങ്കില്‍....

Friday, March 28, 2008

ഒരു പെണ്ണു കാണല്‍

അങ്ങനെ കാത്തിരുന്ന ഈസ്റ്റര്‍ വന്നെത്തി. ദുഃഖവെള്ളിയാഴ്‌ച്ച പള്ളിയില്‍ പോയി ക്രിസ്ത്തുവിനെ അടക്കിയതാണു, പക്ഷെ ഉയര്‍പ്പിക്കാന്‍ പോയില്ല.. വെളുപ്പിനെ 2:30 ക്കു പള്ളിയില്‍ പോകണമെന്നുണ്ടായിരുന്നെങ്കിലും 2:30നു ഞാന്‍ എഴുന്നേറ്റപ്പോള്‍ ക്ലോക്കില്‍ 9:30 ആയിരുന്നു.. യാത്രാക്ഷീണമെന്നു കരുതി വീട്ടുകാരും വിളിച്ചില്ല..

അങ്ങനെ പാതി ഉറക്കത്തില്‍ താഴേക്കു ഇറങ്ങി ചെന്നപ്പോള്‍ അവിടെ യാത്രക്കുള്ള തയാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. യാത്രയെന്നു പറഞ്ഞാല്‍ ഒരു ചെറിയ യാത്ര - ഇരിട്ടി വരെ , വേറൊന്നിനുമല്ല.. ഒരു പെണ്ണു കാണല്‍ ചടങ്ങ്‌.. പിന്നെ താമസിച്ചില്ല, വേഗം കുളിച്ചൊരുങ്ങി, രണ്ടു മൂന്നു ഷര്‍ട്ടും പാന്‍റുമൊക്കെ എടുത്തു പെട്ടിയില്‍ വെച്ചു. അപ്പോളെക്കും അങ്കിളും, ആന്‍റീമൊക്കെ എത്തിയിരുന്നു. പിന്നെ അധികം താമസിചില്ല.. കുട്ടനാട്ടിലെ പാടങ്ങള്‍ക്കു നടുവിലൂടെ, നേരെ മലബാറിലേക്കു ഒരു ക്വാളിസ് കുതിച്ചു പാഞ്ഞു. ഇടക്കെപ്പോളൊ കോഴിക്കോട്ടു കഴിക്കാന്‍ നിര്‍ത്തിയതു ഓര്‍മയുണ്ടു, പിന്നെ ബോധം വന്നപ്പോള്‍ തലശ്ശേരി എത്തിയിരുന്നു.ഏകദേശം 400 കി.മി അപ്പൊ തന്നെ കഴിഞിരുന്നു. ഇനിയും കുറെ ദൂരം പോകെണമത്രെ.. തലശ്ശേരി തൊട്ട്‌ ഓരോ കി.മി. കഴിയുംബോളും ഒരു പോലീസ്‌ ജീപ്പെങ്കിലും കാണാന്‍ കഴിഞ്ഞിരുന്നു. കണ്ണൂര്‍ തലശ്ശേരി എന്നൊക്കെ കേള്‍ക്കുംബോളെ വടിവാളും, ബോംബുമൊക്കെ ആണു ഓര്‍മ്മ വരുന്നതു.ചെറിയ ഒരു പേടി തോന്നാതിരുന്നില്ല.

സമയം രാത്രി 11:30 കഴിഞു. വഴി ചോദിക്കാന്‍ റോഡിലാരെയും കാണുന്നുമില്ല.. അവസാനം ഒരു തട്ടു കട കണ്ടു. അവിടെ ഇറങ്ങി ഒരു കട്ടന്‍ ചായയും കുടിച്ച് ചേട്ടനോടു ഇരിട്ടിക്കുള്ള വഴി ചോദിച്ചു - ആദ്യം തന്നെ അടിമുടി ഒരു നോട്ടം.. പിന്നെ കുറെ ചോദ്യങ്ങളും - എവിടുന്നാ? എന്തിനാ ഇരിട്ടിയിലേക്കു പോകുന്നെ? ആരെ കാണാനാ? ഇത്തിരി ഉറക്കെ ചോദിച്ചതിനാല്‍ അവിടെ ഉണ്ടായിരുന്നവരെല്ലാം ഞങ്ങളെ സൂക്ഷിച്ചു നോക്കി "ചേട്ട അവഴി പറഞ്ഞില്ലെങ്കിലും സാരമില്ല.. വെട്ടരുതു.. ഞങ്ങള്‍ തിരിച്ചു പൊയികോളാം" എന്നു പറയണമെന്നുണ്ടായിരുന്നു... പക്ഷെ പറഞില്ല.. ഉള്ള സത്യമൊക്കെ പറഞ്ഞപ്പോള്‍ ചേട്ടന്‍ വഴി ഒക്കെ പറഞ്ഞു.. അവസാനം മുറി ബുക്ക്‌ ചെയ്ത ഹോട്ടലിലെത്തിയപ്പോള്‍ 1:00 മണി ആകാറായി. പിന്നെ കിടന്നു സമാധാനമായി ഉറങ്ങി..
രാവിലെ എഴുന്നേറ്റ ഉടനെ, മൂന്നു ഷര്‍ട്ടില്‍ ഏതു ഇടും എന്നതിനെ പറ്റി ഒരു വന്‍ ചര്‍ച്ച നടത്തേണ്ടി വന്നു. കറുത്തതിട്ടാല്‍ ശരിയാവില്ലെന്ന ആന്‍റിയുടെ അഭിപ്രായവും, വെള്ള ഇട്ടാല്‍ ഇന്‍റര്‍വ്യുവിനു പോകുന്നതുപോലെ ഇരിക്കുമെന്ന അങ്കിളിന്‍റെ അഭിപ്രായവും മാനിച്ചു ഞാന്‍ നീല ഷര്‍ട്ടിടാന്‍ തീരുമാനിച്ചു. പാന്‍റിന്‍റെ കാര്യത്തില്‍ വലിയ പ്രശ്‌നമില്ലയിരുന്നു - കാരണം ഒരെണ്ണമെ എടുത്തിട്ടുണ്ടായിരുന്നുള്ളു!

അങ്ങനെ കുളിച്ചു മുടി ഒക്കെ ഒതുക്കി ചീകി, പെര്‍ഫ്യുമൊക്കെ അടിച്ചു പെണ്ണിന്‍റെ വീട്ടിലേക്കു യാത്ര ആരംഭിച്ചു. പോകുന്ന വഴിക്കു ഒരു ബോര്‍ഡ് കണ്ടു - "ആറളം ഫാം - 4 K.M". എവിടെയോ കേട്ടിട്ടുണ്ട്‌ ,ആരുടെയോ ബ്ലോഗിലാണ്.. ആരുടെയാണെന്നു ഒരു പിടിയും കിട്ടുന്നില്ല. കുറെ ആലോചിച്ചു, അവസാനം അലോചിച്ചാലോചിച്ചു വീടെത്തി.

വീട്ടിലെത്തിയപ്പോള്‍ തന്നെ അതുവരെ ഉണ്ടായിരുന്ന ആവേശമൊക്കെ പോയി. കുറെ കണ്ണുകള്‍ ഇങ്ങോട്ടു തന്നെ സൂക്ഷിച്ചു നോക്കുന്നു.. എന്തൊ അദ്‌ഭുതം കണ്ടതു പോലെ പരസ്‌പരം എന്തൊക്കെയൊ പറയുന്നു.. ഞാന്‍ ആകെ ഒരു ചമ്മിയ മുഖവുമായി പതിയെ ബാക്കി ഉള്ളവരുടെ പിന്നാലെ നടന്നു..
പിന്നീടു സാധാരണ കാണാറുള്ളതു പോലെ എല്ലാവരും ഇരുന്നു വിശേഷങ്ങള്‍ പറയുന്നു..
പക്ഷെ എത്ര കഴിഞ്ഞിട്ടും നമ്രശിരസ്‌കയായി(ഇതിന്‍റെ അര്‍ത്ഥമെന്താണൊ എന്തൊ!), കാലുകൊണ്ടു കളമൊക്കെ വരച്ചു ചായയുമായി നില്‍ക്കുന്ന പെണ്ണിനെ മാത്രം കണ്ടില്ല!

ഞാന്‍ തിരയുന്നതു കണ്ടിട്ടാവണം പെണ്ണിന്‍റെ അമ്മ വന്നു എല്ലാവരെയും കാപ്പി കുടിക്കാന്‍ അകത്തേക്കു ക്ഷണിച്ചു. അങ്ങനെ കാപ്പിയും കുടിച്ചു, പെണ്ണിനെയും കണ്ടു. "ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കെണമെങ്കില്‍..." എന്നൊന്നും ആരും പറഞ്ഞില്ല.. മുകളിലത്തെ മുറികളൊക്കെ കാണിക്കാമെന്നു പറഞ്ഞു അവളാണു വിളിച്ചതു.. മുറി ഒക്കെ കണ്ടു കഴിഞ്ഞു.. ഇനി എന്തെങ്കിലും ചോദിക്കെണമല്ലൊ എന്നു കരുതി ഞാന്‍ വളരെ ഭവ്യതയോടുകൂടി , സീരിയസ്സായി ചോദിച്ചു.. "മുറ്റത്തു കിടക്കുന്ന പുതിയ കാര്‍ എനിക്കായിരിക്കും അല്ലെ? "
"അതേടാ , ഇപ്പൊ തരാമെടാ" എന്നു മറുപടി കിട്ടി!



"ഏകദേശം 6 വര്‍ഷം പ്രണയിച്ച ശേഷം പെണ്ണു കാണാന്‍ എന്നു പറഞ്ഞു ചെന്നിട്ടു കാറു എനിക്കല്ലിയോ എന്നു ചോദിക്കുംബോള്‍ അവളിതു പറഞ്ഞില്ലെങ്കിലെ അദ്‌ഭുതമുള്ളു".

Thursday, March 13, 2008

ചുറ്റും നോക്കിയപ്പോള്‍...


മുംബൈയിലെ പ്രശസ്തമായ ഒരു ഷോപ്പിങ്‌ കോംപ്ലക്സിന്‍റെ മുന്‍പില്‍ വെച്ചെടുത്തതാണീ ചിത്രം. മറ്റു പണി ഒന്നുമില്ലാതിരുന്ന ഒരു ദിവസം സമയം കളയാനായി അവിടെ പൊയതാണു.അതു 10:30 ക്കെ തുറക്കുകയുള്ളു. അതുവരെ പുറത്തു ഇരുന്നു വിശ്രമിക്കാമെന്നു കരുതിയപ്പോളാനു ഈ കാഴ്‌ച്ച കണ്ടതു. സാധാരണ ഇതുപോലെ പല കാഴ്‌ചകളും കാണറുള്ളതാണെങ്കിലും എന്തൊ, ഇത്തവണ ഉള്ളിലെവിടെയൊ അതു ഒന്നു തട്ടി. സഹതാപമാണൊ കുറ്റബോധമാണൊ അപ്പൊ തോന്നിയതെന്നറിഞുകൂട..ഭാരതത്തിന്‍റെ ഭാവി ആണു മുന്നില്‍ കാണുന്നതെന്നു സങ്കല്‍പിക്കാന്‍ പ്രയാസം തോന്നി.അറിഞുകൊണ്ടല്ലെങ്കിലും ഈ കുട്ടിയുടെ അവസ്ഥക്കു ഞാനും കാരണക്കാരനല്ലെ എന്നൊരു തോന്നല്. അതാണു ചിത്രമെടുത്തത്‌.ബോണസു കിട്ടിയതു കുറഞ്ഞു പോയെന്നും, സര്‍ക്കാരു റ്റാക്സ്‌ പിടിച്ചെന്നും പറഞ്ഞു നമ്മള്‍ തല തല്ലി കരയുകയാണല്ലൊ പതിവു.പക്ഷെ ഈ കുട്ടി എന്തിനൊക്കെ കരയണം?


അവന്‍റെ കുരുന്നു മനസ്സിലുള്ള ചോദ്യങ്ങള്‍ എനിക്കു സങ്കല്‍പ്പിക്കാന്‍ കൂടി കഴിയുന്നുണ്ടായിരുന്നില്ല.എനിക്കെങ്ങനെ സഹായിക്കന്‍ പറ്റും എന്നു ഞാന്‍ ആലോചിച്ചു തുടങ്ങിയപ്പോളെക്കും അവന്‍ രണ്ടു തൊട്ടി നിറയെ വെള്ളവുമായി എന്‍റെ കണ്‍മുന്നില്‍ നിന്നും മഹാനഗരത്തിന്‍റെ തിരക്കുകളിലേക്കു ഊളിയിട്ടിരുന്നു.


ഈ സംഭവം കുറച്ചു നാളു മനസ്സില്‍ അങ്ങനെ കിടക്കും. പിന്നെ ഞാനും ജീവിതത്തിന്‍റെ തിരക്കുകളിലേക്കുമടങ്ങി പോകും അല്ലെങ്കില്‍ സൌകര്യപൂര്‍വ്വം ഇതു മറക്കും. അങ്ങനെ ആവരുത് എന്നു എനിക്കു തോന്നി. അതുകൊണ്ട് ഗൂഗിളില്‍ ‍തപ്പിയും, പലരോടു ചോദിച്ചും world vision എന്ന സംഘടനയെ പറ്റി അറിഞ്ഞു. ഞാനും റെജിസ്റ്റര്‍ ചെയ്തു.ആവുന്ന സഹായം ഒരു കുട്ടിക്കു ചെയ്യാമെന്നു തീരുമാനിച്ചു. ഡ്രസ്സു വാങ്ങിയും മറ്റും കാശു കളയുന്നതിനെക്കാള്‍ നല്ലതു ഒരു കുട്ടിയെ പഠിക്കാന്‍ സഹായിക്കുന്നതാണെന്നു തോന്നി. ചെയ്തു കഴിഞ്ഞപ്പോള്‍ ഒരു ചെറിയ ആശ്വാസം തോന്നി.

ഇതു വായിച്ചു ഒരാള്‍ക്കെങ്കിലും സഹായിക്കാന്‍ തോന്നിയാലൊ എന്നു കരുതി പോസ്റ്റുന്നു.മറ്റു ദുരുദ്ദേശങ്ങളൊന്നുമില്ല.

Friday, March 7, 2008

തൊഴിക്കരുത്, തൊഴിക്കരുത്...

നല്ല മടലു കണ്ടാല്‍ വെട്ടി ബാറ്റ് ആക്കുന്നതിനെ പറ്റിയും, നല്ല കപ്പതണ്ടു കണ്ടാല്‍ വെട്ടി സ്റ്റംപാക്കുന്നതിനെ പറ്റിയും ചിന്തിച്ചു നടന്നിരുന്ന കാലം. ശനിയാഴ്‌ച്ചകളിലും മറ്റു സ്കൂള്‍ അവധി ദിവസങ്ങളിലും അച്ഛനും അമ്മയും ജോലിക്കു പോയി കഴിഞ്ഞാല്‍ പിന്നെ അര്‍മ്മാദമാണു.. ഒരു മാതിരി അധികാരം കയ്യില്‍ കിട്ടിയ പ്രതിപക്ഷത്തെ പോലെ!.. രാവിലെ ഇറങ്ങും ബാറ്റും ബോളുമെടുത്ത്..പിന്നെ എങ്ങനെ നാട്ടുകാരുടെ കയ്യില്‍ നിന്നും തെറി വാങ്ങാം എന്ന വിഷയത്തില്‍ ഗവേഷണം ആണു. ഗവേഷണത്തിന്‍റെ ഫലമറിയുന്നതു വൈകിട്ടാണു.. ഒരു 6 മണി കഴിയുമ്ബോള്‍ അച്ഛനും അമ്മയും ജോലി കഴിഞ്ഞു തിരിച്ചെത്തും.. ഉടന്‍ തന്നെ ഗവേഷണത്തിന്‍റെ ഫലം അറിയിക്കാന്‍ നാട്ടുകരോരൊരുത്തരായി വന്നു തുടങ്ങും.

അങ്ങനെ സമ്ഭവബഹുലമായ ഒരു ദിവസം കഴിഞു. അച്ഛനും അമ്മയും വന്നു.മോനെ മരിയാദക്കു വളര്ത്തണം, അവന്‍ ഞങ്ങളുടെ കപ്പ ഒടിച്ചു.. മാങ്ങാ പറിച്ചു, ജനല്‍ അടിച്ചു തകര്‍ത്തു തുടങ്ങിയ സ്ഥിരം പരാതികളല്ലാതെ വേറെ ഒന്നും കാണരുതെ എന്നു പ്രാര്‍ഥിച്ചു കൊണ്ടു ഞാന്‍ അവിടെ നില്‍ക്കുന്നു. സ്ഥിരം പരാതിക്കാരായ അയലത്തെ കൊച്ചേട്ടനും, ഇപ്പുറത്തെ വീട്ടിലെ ആന്‍റിയും എല്ലാരുമുണ്ട്. പെട്ടന്നു കയ്യിലെടുത്തു അടിക്കാന്‍ പറ്റിയ സാധനങ്ങളായ ബാറ്റ്,സ്റ്റംപ്,ചൂല്‍,കംബി പാര, തുടങ്ങിയവ ഞാന്‍ നേരത്തെ ആ പരിസരത്തു നിന്നും എടുത്തു മാറ്റിയതിനാല്‍ ഇന്നു വലിയ കുഴപ്പമുണ്ടാകന്‍ ചാന്‍സില്ല എന്നു ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. പോരാത്തതിനു ഇന്നു പ്രത്യേകിച്ചു കുഴപ്പമൊന്നും കാണിച്ചിട്ടുമില്ല.. കൊച്ചേട്ടന്‍റെ മൂന്നു നാലു കപ്പ തൈ ചവിട്ടി ഒടിച്ചു, അപ്പുറത്തെ വീട്ടിലെ മാവേല്‍ കല്ലെറിഞ്ഞു.. ആ കല്ലു ചെന്നു ഓടിന്‍റെ മേല്‍ വീണു ഒന്നു രണ്ടെണ്ണം പൊട്ടി. പിന്നെ അല്ലറ ചില്ലറ പ്രശ്നങ്ങള്‍(തെറി വിളി, അടിപിടി, തുടങ്ങിയവ).. അല്ലാതെ വേറെ ഒന്നും ഇന്നു ചെയ്തില്ലല്ലൊ.. പിന്നെ എന്തിനാ ഇവരെല്ലാരുംകൂടെ കെട്ടിയെടുത്തേക്കുന്നെ.. ഞാന്‍ ഇതൊക്കെ ആലോചിച്ചു അധികം വിഷമിക്കേണ്ടി വന്നില്ല.. പരുപാടി ആരംഭിക്കുകയായി...

ലാദനെ കണ്ട ബുഷിനെ പൊലെ കൊച്ചേട്ടന്‍ എന്‍റെ നേരെ വന്നു.. ഇവനുണ്ടല്ലൊ ഇവനുണ്ടല്ലൊ.. ഇവന്‍മാരെല്ലരുംകൂടെ ആ പാക്കരന്‍റെ കാലൊടിച്ചു.. പതിവുപോലെ ഒരു നോട്ടം അച്ഛന്‍റെ ഭാഗത്തു നിന്നും എന്‍റെ നേരെ വരുന്നതു ഞാന്‍ കണ്ടു. ഏയ് ഞാന്‍ പേടിച്ചൊന്നുമില്ല.. ഇപ്പൊ വിചാരണ നടക്കുന്ന പ്രശ്നത്തില്‍ സത്യമായും എനിക്കു പങ്കില്ല... കേറി പോടാ അകത്തു എന്നു അച്ഛന്‍ പറയുന്നതിനു മുന്പേ ഞാന്‍ അകത്തേക്കു വലിഞ്ഞു.. പരാതിക്കാരെ ഒക്കെ ഒരുവിധം പറഞ്ഞു വിട്ട ശേഷം അച്ഛന്‍ അകത്തേക്കു വന്നു. ഇനി ഉള്ളതു ശിക്ഷ നടപ്പാക്കലാണു. അപ്രെയ്സല്‍ ലെറ്റര്‍ വാങ്ങാന്‍ പ്രൊജക്റ്റ് മാനേജരുടെ മുന്നില്‍ നില്‍ക്കുന്ന ഒരു സോഫ്റ്റ്വെയര്‍ എഞ്ജിനിയറുടെ മുഖത്തുണ്ടാകുന്ന തരത്തിലുള്ള ഒരു ദയനീയ ഭാവമൊക്കെ മുഖത്തു വരുത്തി ഞാന്‍ റെഡിയായി. പക്ഷെ ഇന്നത്തെ വിഷയം കാലു തല്ലി ഒടിക്കലാണ്. അടി ഉറപ്പുള്ള കേസാണ്.ഞാന്‍ സത്യം പറയാന്‍ തീരുമാനിച്ചു..

ടെന്നീസ് ബോളില്‍ നിന്നും കോര്‍ക്ക് ബോളിലേക്കു ഞങ്ങളുടെ 'ലെവല്‍' ഉയരുകയും ഞങ്ങളുടെ പതിവു പ്രാക്റ്റീസു കൊര്‍ക്കു ബോളിലേക്കു മാറുകയും ചെയ്തു. ഞങ്ങള്‍ റോഡിന്‍റെ സൈഡില്‍ കളിച്ചു കൊണ്ടിരിക്കുന്നു. റോഡിലൂടെ പാക്കരന്‍ നടന്നു വരുന്നു. പാക്കരന്‍ അവിടുത്തെ ഒരു സാധാ വായിനോക്കി എന്നു പറയാം. പ്രത്യേകിച്ചു ജോലി ഒന്നുമില്ലാത്ത ഒരു ചെറുപ്പക്കാരന്‍. അത്യാവശ്യം പാടും, പിന്നെ ജാഡ കളിച്ചു നടക്കും. അങ്ങനെ പാട്ടും പാടി വരുന്ന വഴിക്കാണു ഞങ്ങളുടെ പുതിയ കോര്‍ക്ക് ബോള്‍ തന്‍റെ നേരെ ഉരുണ്ടു വരുന്നതു അയാള്‍ കാണുന്നതു. എടുത്തു തരെണമെന്നു ഞങ്ങള്‍ ആവശ്യപ്പെട്ടില്ലെങ്കിലും പുള്ളി തയറായി.. അതു ഞങ്ങളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല.. കള്ളിമുണ്ടൊന്നു മുറുക്കി ഉടുത്ത്‌, ചപ്പലു രണ്ടും ഊരി മാറ്റി, ഒരു കാലു പിന്നോട്ടു വെച്ച്‌ മൂപ്പരു റെഡിയായി.. റബര്‍ പന്താണെന്നു കരുതി തൊഴിക്കനുള്ള പരുപാടിയാണു! പതുക്കെ ആണെങ്കിലും കാലിന്‍റെ കിണ്ണക്കിട്ടു കൊണ്ടാല്‍ നല്ല അരപ്പാണെന്നു അല്പ നേരം മുന്നെ മനസ്സിലായ റോബിന്‍ വിളിച്ചു പറഞ്ഞു.. "തൊഴിക്കരുത്‌, തൊഴിക്കരുത്‌..... "ആരു കേള്‍ക്കാന്‍? നോകിയാ N70 കയ്യിലുള്ളവന്‍ 3310 ഉള്ളവനെ നോക്കുന്നതു പോലെ ഒരു പുച്ഛ ഭാവമൊക്കെ മുഖത്തു വരുത്തി "ഒന്നു പോടാ" എന്നു പറഞ്ഞ്‌ ഒറ്റ തൊഴി! "എന്‍റമ്മോ" എന്നൊരു വിളി കേട്ടു.. ഞങ്ങള്‍ നോക്കിയപ്പോള്‍ കാല്‍പാദം കയ്യില്‍ പിടിച്ചു ഉണ്ടായിരുന്ന N70 വെള്ളത്തില്‍ വീണ മുഖ ഭാവവുമായി നില്‍ക്കുന്ന പാക്കരനെ ആണു. ഞങ്ങള്‍ മൂന്നു പേരും അങ്ങോട്ടേക്കോടി.. 24 രൂപ കൊടുത്തു മേടിച്ച പന്തു കളയാന്‍ പറ്റില്ലല്ലൊ! പിന്നെ ഇന്‍ഹരിഹര്‍ നഗറില്‍ ജഗദീഷൊക്കെ "തോമസുകുട്ടി വിട്ടോടാ" എന്നു പറഞ്ഞു അപ്രത്യക്ഷമാകുന്നമാതിരി ഞങ്ങളും സ്കൂട്ടായി.. ഈ സംഭവം കേട്ടപ്പൊള്‍ അച്ഛന്‍ ആദ്യം ഒന്നു ചിരിച്ചെങ്കിലും, ഓടു പൊട്ടിച്ച വകയിലും , തൈ ഒടിച്ച വകയിലും ഒരു കൊട്ട നിറയെ ഞാന്‍ അന്നു വാങ്ങി കൂട്ടി - എന്നത്തെയും പോലെ!

Saturday, March 1, 2008

അടി വരുന്ന വഴി..

എന്‍ട്രന്‍സൊക്കെ കഴിഞ്ഞ് റാങ്കിന്‍റെ വലിപ്പമനുസരിച്ചു എനിക്കും കിട്ടി ഒരു സീറ്റ്. സംഗതി സ്വാശ്രയമാ.. കാശു കൊടുക്കതെ കിട്ടിയതല്ലെ.. ഇരിക്കട്ടെ എന്നു വിചാരിച്ചു.. പുതിയ കോളെജാണു. ആദ്യത്തെ ബാച്ച്..
നല്ല ഒന്നാന്തരം സ്ഥലം. തെയിലത്തോട്ടത്തിനു നടുവില്‍ ഒരു കോളേജ്. നല്ല തണുപ്പ്.. ചെറിയ മഞ്ഞുമുണ്ട്.. ചുരുക്കം പറഞ്ഞാല്‍ പഠിത്തമൊഴിച്ചു ബാക്കി എന്തിനും പറ്റിയ സ്ഥലം.. കോളേജിന്‍റെ ചുറ്റുവട്ടത്തെങ്ങും ഒരു മാടക്കട പോലുമില്ല.. പിന്നെ വീടിന്‍റെ കാര്യം പറയണ്ടല്ലൊ..
അങ്ങനെ കോളേജു ജീവിതം ആരംഭിക്കുകയായി.. ഫസ്റ്റ് ബാച്ചല്ലെ .. റാഗിങ്ങില്ല.. ഹോസ്റ്റലില്‍ താമസം.. അതും 2-3 കി.മി ദൂരെ.. ക്യംപസിനകത്തൊരു ഹോസ്റ്റലുണ്ട്.. നാലു സൈഡും തകരഷീറ്റ് മാത്രമടിചത്തു..ഭാവിയില്‍ വലിയ എഞ്ജിനിയറാകണ്ട് മകന്‍ അതില്‍ താമസിക്കെണ്ട എന്നു സ്വന്തം അപ്പന്‍ തീരുമാനിച്ചതുകൊണ്ട് കുറച്ചു കൂടി നല്ല ഹോസ്റ്റലിലേക്കു വിട്ടു.
വലിയ പ്രതീക്ഷകളുമായി 'നല്ല' ഹോസ്റ്റലില്‍ എത്തിയെങ്കിലും രാവിലെ 8 മണിക്കു മുന്‍പു ബസ്സ് വരുമെന്നും നടന്നു പോകാനൊ മറ്റു വണ്ടികളില്‍ പോകാനൊ സൌകര്യമില്ലെന്നൊക്കെ കേട്ടപ്പോള്‍ തന്നെ കാര്യങ്ങളൊക്കെ എതാണ്ട് തീരുമാനമായി.. എന്നാലും ഈ കിടു കിടാ വിറക്കുന്ന തണുപ്പത്തു തകര ഷീറ്റിനെക്കാള്‍ നല്ലതു കാപ്പി തോട്ടത്തിന്‍റെ നടുക്കുള്ള സ്റ്റോറേജ് റൂമുകളാണെന്നു തോന്നി.
അങ്ങനെ ഊട്ടിയിലും കൊടൈക്കനാലിലും ഒക്കെ വെച്ചു മാത്രം അനുഭവിച്ചിട്ടുള്ള തണുപ്പ് കെരളത്തിലും ഉണ്ടെന്നു മനസ്സിലാക്കിത്തരുന്നതായിരുന്നു പിന്നീടുള്ള ഹോസ്റ്റല്‍ ജീവിതം. പഠിത്തവും കുളിയുമൊഴികെ ബാക്കി എല്ലാം ഒരു വിധം നടന്നു പോയി.

അങ്ങനെ ദിവസങ്ങള്‍ കടന്നു പോയിക്കൊണ്ടിരുന്നു.. സാഹചര്യങ്ങളുമായി ഞങ്ങളും പൊരുത്തപ്പെട്ടു തുടങ്ങി.. തൊട്ടടുതുള്ള ടൌണിലേക്കുള്ള കുറുക്കു വഴിയും, ക്രിക്കറ്റ് കളിക്കാനുള്ള സ്ഥലവുമൊക്കെ കണ്ടുപിടിച്ചു. അങ്ങനെ സ്വസ്തമായും സുഘമായും ജീവിച്ചു പോകുന്നതിനിടയില്‍ സീരീസ് എക്സാമെന്നും, അസ്സൈന്‍മെന്‍റെന്നുമൊക്കെ പറഞു ചില രസംകൊല്ലികളെ പരിചയപെടേണ്ടി വന്നു.. ഇവ രണ്ടും പിന്നീടുള്ള നാലു വര്‍ഷം എന്നെ വിടാതെ പിന്‍തുടരുമെന്നു ഞാന്‍ അന്നറിഞിരുന്നില്ല.

ഇതൊക്കെ ആണെങ്കിലും കോളെജില്‍ എത്തി, ഈ ചുരുങ്ങിയ കാലം കൊണ്ടു തന്നെ അവിടെ ഉള്ള ലോക്കല്‍ പയ്യന്‍മാരുമായി നല്ല ഒരു ബന്ധം സ്ഥാപിച്ചെടുക്കന്‍ ഞങ്ങള്‍ക്കു സാധിച്ചു. ഞങ്ങളെ ആരെയെങ്കിലും അവിടെ എവിടെയെങ്കിലും കണ്ടാല്‍ "കിടന്നു കറങ്ങാതെ വീട്ടില്‍ പോട", "ഇനിയും ഇവിടെ കണ്ടാല്‍ കാല്‍ തല്ലി ഒടിക്കും" തുടങ്ങി ഇവിടെ എഴുതാന്‍ പറ്റത്തതായ പലതും പറഞ്ഞു അവര്‍ ഞങ്ങളോടുള്ള സ്നേഹം പ്രകടിപ്പിച്ചിരുന്നു.അങ്ങനെ സ്നേഹമുള്ള ലോക്കല്‍സുള്ളതുകൊണ്ടു അധികമൊന്നും പുറത്തിറങ്ങാതെ തന്നെ ഞങ്ങള്‍ കഴിഞ്ഞു കൂടി. ഈ സമയത്താണു അവിടെ അടുത്തൊരംബലത്തില്‍ ഉത്സവം ഉണ്ടെന്നുള്ള വിവരമറിഞ്ഞതു.. ഒരു പുതിയ സിനിമ കാണെണമെങ്കില്‍ 20 കി.മി ദൂരെ ഉള്ള തീയറ്ററില്‍ പോകെണം. അങ്ങനെ ഉള്ള ഒരു സമയത്തു ഉത്സവമെങ്കില്‍ ഉത്സവം എന്നു പറഞ്ഞു എല്ലാംകൂടെ ചാടി അങ്ങു പുറപ്പെട്ടു.. സ്നേഹസമ്ബന്നരും സല്‍സ്വഭാവികളുമായ ലോക്കല്‍സിന്‍റെ കാര്യം ആരും ഓര്‍ത്തില്ല. കാപ്പിതൊട്ടത്തിനിടയിലുള്ള കുറുക്കു വഴികളിലൂടെ ഒക്കെ നടന്നു ഒരു വിധം ഗാനമേളയുടെ സമയത്തിനു അംബലപ്പറംബില്‍ എത്തി. നല്ല തണുപ്പയതിനാല്‍ എല്ലവരും ഷോളൊക്കെ തലവ്ഴി മൂടിയിരുന്നു.. അതുകൊണ്ടു ആദ്യത്തെ 2-3 പാട്ടുകള്‍ കുഴപ്പമില്ലാതെ കേട്ടു.

നല്ല ഡാന്‍സിനു പറ്റിയ പാട്ടുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ ഷോളൊക്കെ അതിന്‍റെ വഴിക്കു പോയി.. നല്ല ഒന്നാന്തരം ഡപ്പാങ്കൂത്ത് ഒരു സൈഡീന്നാരംഭിച്ചു. നമ്മുടെ ലോക്കല്‍സിന്‍റെ ശ്രദ്ധ ഇങൊട്ടു തിരിഞ്ഞു.. ആരെടാ അവിടെ... ആരുമില്ലെ.. ഒരു പൂച്ചയാണെ.. ഈ സിറ്റുവെഷനിലും കോമഡി ! അവന്‍മാരു വിടുമൊ... പിറകെ വന്നില്ലെ.. നമ്മളു വിടുമൊ.. ഓടിയില്ലെ..
ഓടുന്ന വഴിക്കൊരു മതിലു ചാടി.. തുറന്ന സ്ഥലം.. വല്ലിയ തിരക്കില്ല.. എന്തൊ പന്തികേട്.. ഉടന്‍ വന്നു അട്ടഹാസം " ആരെട അമ്ബലത്തില്‍ ചെരിപ്പിട്ടു കേറുന്നെ?" ഒട്ടും താമസിച്ചില്ല.. ചെരുപ്പു രണ്ടും എന്‍റെ കയ്യിലൊട്ടു കയറി.. പിന്നെ പണ്ടു പാടത്തു കിടന്നു പന്തിന്‍റെ പിറകെ ഓടിയ പരിചയം വെച്ചു ഒറ്റ ഓട്ടം.. ഇടക്കൊന്നു തിരിഞ്ഞു നോക്കി.. ആര്‍ക്കൊക്കെയൊ കിട്ടുന്ന ലക്ഷണമുണ്ടു.. ഒരു പട പിന്നലെ വരുന്നുണ്ട്.. എന്തായലും അവിടെ നിന്നില്ല.. ഓട്ടം തുടര്‍ന്നു..

പിറ്റെ ദിവസം ആരും ഇതിനെ കുറിച്ചൊന്നും മിണ്ടിയില്ല.. വരാതിരുന്നവര്‍ എങനെ ഉണ്ടായിരുന്നു എന്നു ചോദിച്ചാല്‍ ഒറ്റ വാക്കില്‍ ഒതുക്കും " കൊള്ളില്ലായിരുന്നു". അല്ലാതെ രാത്രി 10 മണിക്കു ഗാനമേള കേള്‍ക്കാന്‍ പോയിട്ട് അടി പേ(മേ)ടിച്ചു നേരത്തെ ഓടി വന്നതാണെന്നു പറയാന്‍ പാടില്ലല്ലൊ.. എന്തായാലും ഈ സംഭവം കഴിഞ്ഞു അധികമാരും കുറെ നാളത്തേക്കു ആ വഴി പോയിട്ടെ ഉണ്ടായിരുന്നില്ല. രാത്രി ആയതു കൊണ്ടു ആര്‍ക്കു കിട്ടി ആര്‍ക്കു കിട്ടിയില്ല എന്നു വന്നവര്‍ക്കാര്‍ക്കും അറിയില്ല എന്നുള്ളതായിരുന്നു പലരുടേയും ആശ്വാസം.

Thursday, February 28, 2008

വാട്ട് ആന്‍ ഐഡിയ ആശാനെ!

+2 പരീക്ഷ കഴിഞ്ഞ് എന്‍ട്രന്‍സ് പരീക്ഷ തുടങ്ങുന്നതിനു മുന്‍പുള്ള അതി കഠിനമായ സമയം.തിരൊന്തോരത്തായതിനാല്‍ ക്രാഷ് കോഴ്‌സെന്നു പറഞ്ഞു ഈ സമയം വിനിയൊഗിക്കാന്‍ തീരുമാനിച്ചു. ക്രാഷ് കോര്‍സെന്നാല്‍ രാവിലെ കോച്ചിങ് സെന്‍ററില്‍, ഉച്ചകഴിഞു ന്യു,അഞജലി,അജന്ത,ശ്രിവിശാഖ് അങ്ങനെ ഏതെങ്കിലും തിയറ്ററില്‍, അതുകഴിഞു കോവളം പിന്നെ ഏതെങ്കിലും ഇന്റര്‍നെറ്റ് കഫെയില്‍.. ഇതായിരുന്നു ക്രാഷ് കോഴ്‌സിന്‍റെ സിലബസ്.

ഞങ്ങളുടെ ഗാങില്‍ വളരെ രസകരമായ ഒരു കഥാപാത്രമുണ്ടായിരുന്നു.. തല്‍ക്കാലം സരിമണി എന്നു വിളിക്കാം. ആളു ഇത്തിരിയെ ഉള്ളുവെങ്കിലും അപാര കഴിവാണു. എന്തു കഴിവാണെന്നു ചോദിക്കരുതു.. അതു ഞങ്ങള്‍ക്കുമറിയില്ല. പെണ്‍കുട്ടികള്‍ പുള്ളിക്കു വീക്‌നെസ്സാണ്.(ഞങ്ങള്‍ക്കും). ഏതു കുട്ടിയെ കണ്ടാലും(അതിപ്പൊ തന്‍റെ 2 ഇരട്ടി പൊക്കമുണ്ടെങ്കിലും) ആളൊരു കൈ നോക്കും.
അങ്ങനെ നോക്കിയ ഒരു സംഭവമാണിതു.

ഞങ്ങളുടെ ബാച്ചില്‍ സാമാന്യം കാണാന്‍ കൊള്ളാവുന്ന ഒരു പെണ്‍കുട്ടി. സരിമണി പൂര്‍വ്വാധികം ശക്തിയോടെ രംഗത്തേക്കു.. കെമിസ്ട്രി ക്ലാസ്സാണു.. സരിമണി പ്ലാന്‍ ഉണ്ടാക്കി.. തൊട്ടടുത്ത ബെഞ്ജില്‍ അവളിരിക്കുന്നു.. അവന്‍റെ ഐഡിയ എന്നോടു പറഞു.. തല കറങ്ങുന്നതു പോലെ അഭിനയിക്കുക.. അവളുടെ മടിയിലേക്കു വീഴുക. "വാട്ട് ആന്‍ ഐഡിയ ആശാനെ"!.
ഞന്‍ വെയിറ്റ് ചെയ്തു.. സരിമണി റെഡിയായി.. അത തല കറങ്ങുന്നു... ഞന്‍ പിടിക്കെണൊ? വേണ്ട .. എന്തിനാ വെറുതെ.. അതാ മടിയിലേക്കു വീഴുന്നു..

ഠിം!

സരിമണി വീണതും അവള്‍ മാറിയതും ഒരുമിച്ചായിരുന്നു. തല ബെഞ്ജിന്‍റെ മൂലക്കിടിച്ചു ഒറിജിനലായി ബോധം പോയ അവനെ ഞാന്‍ തന്നെ പൊക്കി കൊണ്ടു ക്ലിനിക്കില്‍ കൊണ്ടു പൊയി 2 സ്റ്റിച്ചും ഇടീക്കെണ്ടി വന്നു.

ഇത് ഒരു പരീക്ഷണം

ഇത് ഒരു പരീക്ഷണം. പേള്‍ മൊഡ്യൂള്‍സ് വെച്ചുള്ള ഒരു ചെറിയ പരീക്ഷ്ണം.

Saturday, February 23, 2008

ഒരു ശനിയാഴ്ച്ചയും കൂടി...

ഇതു, വെറുതെ ശനിയാഴ്‌ച്ച ദിവസം ഓഫീസില്‍ വന്നിരുന്നു ബോറടിക്കുന്ന എല്ലാ സോഫ്‌റ്റ് വെയര്‍ ജോലിക്കാര്‍ക്കും വേണ്ടി...(സത്യമായും ബോറടിച്ചിട്ടാ... വയിക്കുന്നവര്‍ തല്ലരുത്‌.. :-) )

വെള്ളിയാഴ്‌ച്ച ദിവസം വൈകുന്നേരം ചിരിച്ചു കളിച്ചു അര്‍മ്മാദിച്ചു വീട്ടിലേക്കു പൊയിരുന്ന ഒരു കാലമുണ്ടായിരുന്നു.. അങ്ങു തിരുവന്തോരത്താഅയിരിന്നപ്പൊള്‍.. ഇപ്പൊ നമ്മടെ രാജ് താക്കറെയുടെ നാട്ടിലെത്തിയപ്പോള്‍ ആകെ മൊത്തം കലങ്ങി മറിഞു. ചൊവ്വ മുതല്‍ ശനി വരെ ജോലി.. ഞായര്‍ തിങ്കള്‍ അവധി.. ഇവിടെ ശനി ആകുന്ന സമയം സായിപ്പിനു അങ്ങു അമേരിക്കയില്‍ വെള്ളി ആയതാല്ലെ ഉള്ളു.. കാശു തരുന്നവരു പറയുന്നപോലൊക്കെ നമ്മള്‍ ജോലി ചെയ്യണമല്ലൊ..

ദാ ഇന്നും ഓഫീസിലാ.. രാവിലെ വന്നു.. അവിടെ ന്യു യോര്‍ക്കിലു ഒരൊ ജോബ്(പ്രൊഗ്രാം) പൊട്ടും. അതിവിടെ ഇരുന്നു ശരിയാക്കെണം.. ഇതാണു പണി. രാവിലെ ഒന്നു രണ്ടെണ്ണം പൊട്ടി. ഒരു വിധത്തില്‍ എല്ലം നേരെയാക്കി ഓടിച്ചു.. ഇതിനിടെ 4 ഗ്ലാസ്സ് കാപ്പി കുടിച്ചു. ഇവിടെ ഫ്രീ ആയി കിട്ടുന്ന ഒന്നാണല്ലൊ കാപ്പി.. ചുറ്റും നോക്കിയിട്ട്‌ ഒരു കുഞ്ഞു പോലുമില്ല.. ഒന്നു സംസാരിക്കാന്‍ തന്നെ ആരുമില്ല.. വലത്തോട്ടു നോക്കിയാല്‍ 3 ക്ലോക് കാണാം..
ന്യു യോര്‍ക് - 6:00 മണി
ലണ്ടന്‍ - 11:00 മണി
മുംബൈ - 4:30 മണി
ടോകിയൊ - 8:00 മണി.
ഇടത്തോട്ടു നോക്കിയാല്‍ ഒരു ജമണ്ടന്‍ പ്രിന്‍റര്‍ കാണാം.

കുറെ നേരം തനിമലയാളം നോക്കി എല്ലാ പുതിയ ബ്ലോഗും വായിച്ചു.. പിന്നെ സ്ഥിരം നോക്കാറുള്ള ബെര്‍ളിയുടെയും കാപ്പിലാന്‍റെയും ഒക്കെ ബ്ലോഗും നോക്കി..
കുറെ നെരം സ്വന്തം ബ്ലോഗില്‍ കയറി സെറ്റിങ്സ് മാറ്റി കളിച്ചു.. ഒടുവില്‍ കുളമാകുമെന്നായപ്പൊള്‍ ക്ലോസ് ചെയ്തിറങ്ങി.

കുറെ നേരം മുകളില്‍ കാണുന്ന ഫോട്ടൊ എഡിറ്റു ചെയ്തു കളിച്ചു.. ഒടുവിലതും കുളമാക്കി..

ഇനിയും സമയം ബാക്കി.. മെയിലുകള്‍ ധാരാളം വരുന്നുണ്ട്‌.. എല്ലാം ഓരൊ ജോബിന്‍റെ സ്റ്റാറ്റസ് മെയിലുകളാണു.. ആരെങ്കിലും ബെര്‍ളിയുടെ ഒരു പുതിയ പൊസ്റ്റ് ഫോര്‍വേഡായി അയച്ചിരുന്നെകില്‍ :-)
( വേറൊന്നിനുമല്ല.. ഇതെഴുതിയ ആളെ അറിയാമെന്നു പറയാമല്ലൊ..)

ദെ സായിപ്പു ഫോണ്‍ വിളിക്കുന്നു.. എന്തു പുലിവാലാണാവൊ... :(

Thursday, February 21, 2008

ഒരു 1.5 മില്യന്‍ ഡോളര്‍ ഉണ്ടായിരുന്നെങ്കില്‍.........

ഇതിനെന്താ വില?
1.5 മില്യന്‍ ഡോളര്‍..

ഇതിനൊ?
650000 ഡോളര്‍ .

ഇതൊക്കെ എവിടുന്നാ?
ഇതു മെയിട് ഇന്‍ ഇന്ത്യ
ഇതു മെയിട് ഇന്‍ ആസ്റ്റ്റേലിയ
ഇതു മെയിട് ഇന്‍ പാകിസ്താന്‍.

എനിക്കൊരെണ്ണം വേണമായിരുന്നു..

ദാ അവിടെ ചെല്ലൂ.. ഇപ്പോള്‍ ലേലം തുടങ്ങും. .അവിടെ ചേര്‍ന്നു വിളിച്ചൊ..കാശുണ്ടെങ്കില്‍ കിട്ടും. ഇതൊക്കെ ഇവിടെ 'ഷൊ' ക്കു വെച്ചിരിക്കുന്നതാ.

1.5 മില്യന്‍ ഒരു തരം
1.5 മില്യന്‍ രണ്ടു തരം
1.5 മില്യന്‍ മൂന്നു തരം.. ലേലം ഉറപ്പിച്ചിരിക്കുന്നു...

ഇതെന്താ കാളച്ചന്തയൊ?

ഒരു 1.5 മില്യന്‍ ഡോളര്‍ ഉണ്ടായിരുന്നെങ്കില്‍......... ഒരു ധോനിയെ വാങ്ങാമായിരുന്നു......
ഓ ഇനി 1.5 മില്യന്‍ മതിയാവുമൊ? അതൊ 12% സര്‍വീസ് റ്റാക്സും കൊടുക്കണൊ?

ഇന്നു വേണ്ട .. പിന്നെ എപ്പൊളെങ്കിലും വാങ്ങാം.
അല്ലെങ്കിലും ഒരെണ്ണം കൊണ്ട് കാര്യമില്ലല്ലോ.. ഒരു 11 എണ്ണമെങ്കിലും വേണ്ടേ..

എന്നാ ഞാനിറങ്ങുവാ.. അടുത്ത ചന്തക്കു കാണാം.

അറിഞ്ഞില്ലേ .. ബി.സി.സി.ഐയുടെ പേരു മാറ്റി.. - "Billionaires Controlling Cricket in India"!

Saturday, February 16, 2008

ക്രിക്കറ്റ് - ചില ചോദ്യങ്ങള്‍

"ക്രിക്കറ്റ് എന്നത് മതമാണെങ്കില്‍ സച്ചിന്‍ ദൈവമാണ്" - ഇതു ഗ്യാലറികളില്‍ കാണാന്‍ കഴിയുന്ന പല പോസ്റ്ററുകളില്‍ ഒരെണ്ണമാണ്. ഈ ഒരു വാക്യം കൊണ്ടു തന്നെ നാം ഇന്ത്യക്കാര്‍ ക്രികറ്റിനെയും കളിക്കാരെയും ഏതു രീതിയിലാണു കാണുന്നതെന്നു മനസ്സിലാക്കാം. ജയിച്ചു വന്നാല്‍ മാലയും തോറ്റു വന്നാല്‍ ചപ്പലും കല്ലേറും.. ഇതൊക്കെ നമ്മുടെ ആരധന കൊണ്ടു തന്നെ. ഈ കളിയെ ഒരു വന്‍ ബിസ്സിനസ്സായി വളര്‍ത്താന്‍ സഹായിച്ചതും ഈ ആരാധന തന്നെ.

ഇപ്പോള്‍ ഏറ്റവും പുതിയ പരീക്ഷണമാണു 20-20 ലീഗ്. ഐ.പി.എല്ലും ഐ.സി.എല്ലും ഇനി വരാനിരിക്കുന്ന എല്ലാ എല്ലും വന്‍ വിജയമാകുമെന്നതിനു ഒരു സംശയവുമില്ല.. എന്നാല്‍ ഈ പുതിയ ലീഗുകള്‍ കൊണ്ടുള്ള പ്രശ്നങ്ങള്‍ ചില്ലറയല്ല. ഇന്ത്യയെ ചെന്നൈയെന്നും, ഡെല്‍ഹിയെന്നും,മുംബൈയെന്നുമൊക്കെ വേര്‍തിരിച്ചുള്ള ഇത്തരം ലീഗുകള്‍ സാധാരണക്കാര്‍ എങ്ങനെ സ്വീകരിക്കും?

ക്രികറ്റ് കാണാന്‍ തുടങ്ങിയ സമയം മുതല്‍ സച്ചിന്‍ ഫോറടിക്കുന്നതു കണ്ടു കയ്യടിച്ചു ശീലിച്ച ഒരു സാധാരണ ഇന്ത്യന്‍ പൌരന്‍ ഇനിയും എന്തൊക്കെ കാണെണ്ടി വരും?
ചെന്നൈക്കു വേണ്ടി കളിക്കുന്ന ബ്രെറ്റ് ലീ മുംബൈക്കു കളിക്കുന്ന സച്ചിനെ ഔട്ട് ആക്കിയാല്‍ ചെന്നൈക്കാരന്‍ കയ്യടിച്ചു സന്തോഷിക്കുമൊ? തലേ ദിവസം ,സച്ചിന്‍ നെരത്തെ ഔട്ട് ആകണമെ എന്നു പ്രാര്‍ത്തിക്കുമൊ?

ദ്രാവിടും ഗാംഗുലിയുമൊക്കെ ഔട്ട് ആയാലും തങ്ങളുടെ ടീം ജയിക്കെണം എന്നവര്‍ക്കു ചിന്തിക്കാനാകുമൊ?
ഗില്‍ക്രിസ്റ്റ് സഹീറിനെ സിക്‌സടിച്ചിരുന്നെങ്കില്‍ എന്നു അവര്‍ സ്വപ്‌നത്തിലെങ്കിലും വിചാരിക്കുമൊ?

വര്‍ഷങ്ങളോളം ഇന്ത്യന്‍ കളിക്കാര്‍ക്കു വെണ്ടി മാത്രം പ്രാര്‍ത്തിച്ചിരുന്നവര്‍ ഇനി തങ്ങളുടെ ലോകല്‍ ടീമിനു വേണ്ടി അത്ര തന്നെ ആത്മാര്‍ഥതയോടെ , ആരാധനയോടെ കളി കാണാന്‍ ഇറങ്ങുമൊ?

ഇതൊക്കെ എന്‍റെ ചില മണ്ടന്‍ ചോദ്യങ്ങള്‍ മാത്രം.
ഇതു കൂടാതെ വെറെയും പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.

കോടികള്‍ ആസ്ഥിയുള്ള ഇന്ത്യന്‍ ക്രികറ്റ് ബോര്‍ഡ് നല്‍കുന്ന പ്രതിഫലം പല കളിക്കാരുടെയും അന്താരാഷ്ട്ര കരിയര്‍ വെട്ടിച്ചുരുക്കാന്‍ സാധ്യതയുണ്ട്. വെറും 40 ദിവസം 20-20 കളിച്ചാല്‍ 2 വര്‍ഷം രാജ്യതിനു വേണ്ടി കളിക്കുന്നതിനെക്കള്‍ കാശുണ്ടാക്കാമെന്നു വന്നാല്‍ പലരും 30 വയസ്സാകുംബോള്‍ കളി നിര്‍ത്തി ഇന്ത്യന്‍ ലീഗിലേക്കു മാറാന്‍ ഉള്ള സാധ്യത തള്ളി കളയാനാവില്ല.

ഇതും എന്‍റെ വെറും ഊഹം മാത്രം. എല്ലാം കാത്തിരുന്നു തന്നെ കാണാം.

Wednesday, February 13, 2008

"ഹനുമാന്‍.. സീതയെ കണ്ടൊ?"

എല്ലാം വളരെ പെട്ടന്നായിരുന്നു. ഉത്സവത്തിനു രണ്ടു ദിവസം മുന്‍പ് കമ്മിറ്റി കൂടി, ഒരു കഥ തട്ടി കൂട്ടി, ആരൊക്കെ ഏതൊക്കെ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നു തീരുമാനിച്ചു, റിഹേര്‍സലും ആരംഭിച്ചു. പുരാണ കഥയാണ്. ദാമോദരന്‍ കൊച്ചേട്ടന്‍ ഹനുമാനെ അവതരിപ്പിക്കും(മേക്കപ് ചിലവ് കുറക്കാമെന്നു കരുതി അല്ല). ബിജു രാമനെ അവതരിപ്പിക്കാമെന്നു ഉറപ്പിച്ചു പറഞു. സീതയായി ശരത്തിനെ പെണ്‍ വേഷം കെട്ടിക്കാമെന്നു എല്ലാവരും തീരുമാനിച്ചു. ബാക്കി കഥാപാത്രങ്ങളെ ഓരോരുത്തരെ ആയി ഏല്‍പ്പിച്ചു. ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയായി.രണ്ടു ദിവസം കഴിഞു ഉത്സവം തുടങ്ങി.എല്ലാം ഭംങ്ങിയായി മുന്നൊട്ടു പോകുന്നു.

നാടകത്തിനു സമയമായി. എല്ലവരും അവരവരുടെ സീന്‍ നന്നായി അഭിനയിച്ചു തകര്‍ക്കുന്നു.അടുത്തതായി ഹനുമാന്‍ ലങ്കയില്‍ നിന്നും ശ്രിരാമന്‍റെ അടുത്തെതുന്ന സീന്‍ ആണ്. ഹനുമാനു പറന്നിറങ്ങാനുള്ള എല്ലാ സംവിധാനവും റെഡി. ഗോപാലന്‍ കൊച്ചേട്ടനെ കയറു പിടിക്കാനായി സ്റ്റേജിന്‍റെ പിന്നിലിരുത്തി. കയറിന്‍റെ മറ്റെ അറ്റത്തു ദാമൊദരന്‍ ചേട്ടനെ(ഹനുമന്‍റെ വേഷം കെട്ടി) കെട്ടി തൂക്കിയിട്ടിരിക്കുകയാണ്. സമയമാകുമ്ബോള്‍ ഗോപാലന്‍ കൊച്ചേട്ടന്‍ പതുക്കെ കയറു താഴ്ത്തി ഹനുമാന്‍ പറന്നിറങ്ങുന്ന പോലെ ആക്കുകയാണു പദ്ധതി.

സീന്‍ തുടങ്ങി. ആദ്യം കുറച്ചു നേരം രാമന്‍ വിഷമിച്ചു ഇരിക്കുന്ന ഒരു പാട്ടു സീനാണ്. പാട്ടു കഴിഞ്ഞു. ഇനി ഹനുമാന്‍ താഴേക്കു വരണം. ദാമോദരന്‍ കൊച്ചേട്ടന്‍ റെഡിയായി.പക്ഷേ താഴുന്നില്ല. കൊച്ചേട്ടന്‍ ഞെളിപിരി കൊണ്ടു.. ഇല്ല അനക്കമില്ല. രാമന്‍ ഒരേ ഡയലൊഗ്‌ രണ്ടു തവണ ആവര്‍ത്തിച്ചു.. "ഹനുമാന്‍ ഇനിയും വന്നില്ലല്ലൊ.."

ധിം! നൊടിയിടയില്‍ അതാ ഹനുമാന്‍ താഴെ.. എന്തായാലും രാമന്‍ ഡയലൊഗ്‌ പറഞു.. "ഹനുമാന്‍ .. സീതയെ കണ്ടൊ?"

"ഞാന്‍ സീതയെം കണ്ടില്ല ഒരു പു$@#@# കണ്ടില്ല.. ആ കയറു പിടിച്ച താ#$#$ കണ്ടാല്‍...." നടുവും തിരുമ്മി ഹനുമാന്‍റെ ഡയലൊഗ്‌ വന്നു!

ഷപ്പീന്നു നേരെ കയറു പിടിക്കന്‍ വന്ന ഗോപാലന്‍ കൊച്ചേട്ടന്‍ ഒന്നു മയങ്ങിയെന്നും ആരൊ തട്ടി വിളിച്ചപ്പൊള്‍ അറിയാതെ പിടി വിട്ടതാണെന്നും പിന്നീട്‌ അറിഞു.

Thursday, February 7, 2008

മോനൂ.. ചക്കരേ..

ഒരു കോളേജു കൊണ്ട് ഏറ്റവും ലാഭം തൊട്ടടുത്തു ചായ കട നടത്തുന്ന ചേട്ടനാണെന്നു പൊതുവെ ഒരു അഭിപ്രായമുന്ടു - ഞങ്ങളുടെ കോളേജിന്‍റെ കാര്യത്തില്‍ അതു വളരെ ശരിയാണു.

നല്ല തണുപ്പുള്ള ഒരു ഹൈറേന്ച് ആയിരുന്നതിനാല്‍ തണുപ്പു മാറ്റാന്‍ ചുണ്ടത്തു വെചു പുകക്കുന്ന സാധനങ്ങള്‍ക്കു നല്ല ചിലവായിരുന്നു. പിന്നെ മെസ്സിലെ ഭക്ഷണം വളരെ നല്ലതായിരുന്നതിനാല്‍ മിക്കവരും ചായ കട തന്നെ ഒരു മെസ്സാക്കിയിരുന്നു.

ഇഡലി ആണൊ ദോശ ആണൊ എന്നു തിരിച്ചറിയാന്‍ കഴിയാത്ത "ദൊഡലി" യും , ഫുട്ബോള്‍ ഗ്രൌണ്ടിലേ ഉരുളന്‍ കല്ലുകള്‍ പെറുക്കി എടുത്തു വെച്ചതുപോലെ ഇരിക്കുന്ന "ഉപ്പുമാവും" ഒക്കെ ആയിരുന്നു പ്രധാന വിഭവങ്ങള്‍.പലപ്പോഴും വെജ് എന്നു പറഞു നോണ്‍വെജ് കിട്ടിയിരുന്നു. പക്ഷെ ഇതിലെ നോണ്‍വെജ് ഇഴഞു നീങ്ങുമെന്നു മാത്രം(പുഴു എന്നു പറയും). ആദ്യമൊക്കെ ഓക്കാനിച്ചു എഴുന്നെറ്റു പോയവരൊക്കെ കുറെ കഴിഞ്ഞപ്പൊള്‍ ഇഴയുന്നവയെ സൈഡിലേക്കു മറ്റി വെച്ചു ബാക്കി കഴിക്കാന്‍ വരെ തുടങ്ങി.മുകളില്‍ പറഞ്ഞ കരണങ്ങളൊക്കെ കൊണ്ടു തന്നെ ക്ലാസ്സു കഴിഞ്ഞു വന്നാല്‍ മിക്ക ആണ്‍കുട്ടികളും ഐസ്സക്കെട്ടന്‍റെ കടയിലും പരിസരപ്രദേശങ്ങളിലും കാണപെട്ടിരുന്നു(വല്ലതും കഴിക്കണ്ടെ?).

ഇങ്ങനെ സ്ഥിരം സന്ദര്‍ശകരായിരുന്ന ഞങ്ങള്‍ കുറച്ചു പേരുണ്ടായിരുന്നു. അതില്‍ എടുത്തു പറയണ്ട ഒരാളാണു സള്ളേജ്‌, എന്ന ഓമന പേരുള്ള, പെണ്‍കുട്ടികളുടെ ഹരമായിരുന്ന(ഇതു അവനെ ഒന്നു സുഖിപ്പിക്കാന്‍!) ഒരു യുവ കോമളന്‍.വില്‍സ്സ് ഇല്ലെങ്കില്‍ ബീടി എങ്കിലും നിര്‍ബന്ധമായിരുന്നു കക്ഷിക്ക്‌. (അതും ഇല്ലെങ്കില്‍ പേപ്പര്‍ ചുരുട്ടി കത്തിക്കും എന്നു അവന്‍റെ റൂം മേറ്റ്‌ പറഞു കേട്ടിട്ടുണ്ട്‌).പിന്നെ അതിന്‍റെ കൂടെ ഒരു കട്‌ലേറ്റ്‌,നാലു ദൊശ,ഒരു നാരങ്ങാ വെള്ളം, ഒരു വെട്ടു കേക്ക്‌ തുടങിയ ചെറിയ ഐറ്റംസ്‌ വേറെ.

എന്തായാലും ഞങ്ങളുടെ ഈ ചെറിയ യാത്രകളില്‍ പല രസകരമായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌.
ഒരിക്കല്‍ ഞങ്ങള്‍ നടന്നു കൊണ്ടിരിക്കുംബോള്‍ അതാ എതിരെ വരുന്നു അഡ്മിനിസ്റ്റ്റേറ്റീവ്‌ ഓഫീസറുടെ മകന്‍ - മൂന്നാം ക്ലാസ്സിലാണെങ്കിലും നാക്ക്‌ എം.എ ക്കാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്‌.
അതൊന്നും കാര്യമാക്കാതെ സള്ളേജ് ഗോദയിലേക്കിറങ്ങി - "മോനൂ ചക്കരെ , എന്നാ ഉണ്ടെടാ.. "
ഒട്ടും താമസിയാതെ മറുപടി വന്നു ..
"പോടാ പട്ടി"..
പിന്നീടു ആ മുഖത്തുണ്ടായ ഭാവങ്ങള്‍ വാകുകള്‍ കൊണ്ട്‌ വര്‍ണ്ണിക്കന്‍ പ്രയാസമാണ്. ഈ കഥ കോളേജു മുഴുവന്‍ പാട്ടായെന്നുള്ളതു വേറൊരു സത്യം.

Wednesday, February 6, 2008

മ്യൂനിച്ച് ദുരന്തം



1958, ഫെബ്രുവരി ആറാം തിയതി മ്യൂനിച്ചിലെ വിമാനതാവളത്തില്‍ "British European Airways -Flight 609" പറക്കാനുള്ള മൂന്നാമത്തെ ശ്രമത്തില്‍ പരാജയപ്പെട്ടു അടുത്തുള്ള വീടിനു മുകളില്‍ പതിക്കുംബോള്‍ അതിനുള്ളില്‍ ഉണ്ടായിരുന്നതു "ബസ്‌ബി ബേബ്‌സ്‌" എന്നു അറിയപ്പെട്ടിരുന്ന മാഞ്‌ചസ്റ്റെര്‍ യുണൈറ്റട്‌ ഫുട്‌ബോള്‍ ടീമും , ജേര്‍ണലിസ്റ്റുകളും ആയിരുന്നു. 44 പെരുണ്ടായിരുന്നതില്‍ 23 പേരും ഇതെ തുടര്‍ന്നു മരണമടഞു. ഇതില്‍ 8 പേര്‍ യുണൈറ്റടിന്‍റെ കളിക്കാരായിരുന്നു.
ദുരന്തത്തിനു ശേഷം ടീമിനെ പുതുക്കി പണിത മനേജര്‍ മാറ്റ് ബസ്‌ബി 1968 -ല്‍ യൂറോപ്പിയന്‍ കപ്പ്‌ നേടിക്കൊണ്ടു യുണൈറ്റെടിനെ വീണ്ടും ഒന്നാം നിരയിലേക്കെത്തിച്ചു.
ഇന്നു ചരിത്രപ്രധാനമായ ആ ദുരന്തം നടന്നിട്ടു 50 വര്‍ഷം പൂര്‍ത്തിയാകുന്ന ഈ അവസരത്തില്‍ "ബസ്‌ബി ബേബ്‌സ്‌" നെ ഓര്‍മ്മിക്കാന്‍ ഒരു പോസ്റ്റ്.